കോട്ടയം : എംജി സർവ്വകലാശാലയിലെ എഐഎസ്എഫ് വനിതാ നേതാവിന്റെ പരാതിയിൽ എസ്എഫ്‌ഐ പ്രവർത്തകർക്കെതിരെ കേസ് എടുത്ത് പോലീസ്. വനിതാ നേതാവിനെ ആക്രമിച്ച ഏഴ് പേർക്കെതിരെയാണ് കേസ് എടുത്തത്. കോട്ടയം ഗാന്ധി നഗർ പോലീസിന്റേതാണ് നടപടി.
എസ്എഫ്‌ഐ കോട്ടയം ജില്ലാ ഭാരവാഹികളായ അമൽ സിഎ, ആർഷോ, പ്രജിത്, ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ ബിന്ദുവിന്റെ പേഴ്‌സണൽ സ്റ്റാഫ് കെ എം അരുൺ, മറ്റ് നേതാക്കളായ ഷിയാസ്, ടോണി കുര്യാക്കോസ്, സുധിൻ എന്നിവർക്കെതിരെയാണ് കേസ് എടുത്തിരിക്കുന്നത്. സ്ത്രീത്വത്തെ അപമാനിച്ചു, സ്ത്രീയെ മർദ്ദിച്ചു, എന്നീ കുറ്റങ്ങളും എസ്ഇ എസ്ടി നിയമപ്രകാരമുള്ള കുറ്റങ്ങളും ചുമത്തിയാണ് കേസ് രജിസ്റ്റർ ചെയ്തിരുന്നത്. ഇവർക്കെതിരെ അറസ്റ്റ് ഉൾപ്പെടെയുള്ള നടപടികൾ ഉടൻ ഉണ്ടാകുമെന്നാണ് സൂചന.
കഴിഞ്ഞ ദിവസം എംജി സർവ്വകലാശാലയിലുണ്ടായ എസ്എഫ്‌ഐ-എഐഎസ്എഫ് സംഘർഷത്തിനിടെയായിരുന്നു വനിതാ നേതാവിന് മർദ്ദനമേറ്റത്. സെനറ്റ് തെരഞ്ഞെടുപ്പിൽ എഐഎസ്എഫ് എതിർ സ്ഥാനാർത്ഥിയെ നിർത്തിയതാണ് എസ്എഫ്‌ഐക്കാരെ ചൊടിപ്പിച്ചത്. ഇതിന്റെ പേരിൽ തെരഞ്ഞെടുപ്പിനിടെ എസ്‌എഫ്ഐ പ്രവർത്തകർ എഐഎസ്എഫ്കാരെ ആക്രമിക്കുകയായിരുന്നു. സംഘർഷത്തിനിടെ പ്രവർത്തകർ ദേഹത്ത് കടന്നു പിടിക്കുകയും, ബലാത്സംഗം ചെയ്യുമെന്ന് ഭീഷണി മുഴക്കുകയും ചെയ്തുവെന്നാണ് വനിതാ നേതാവിന്റെ പരാതി. ഇതിന്റെ അടിസ്ഥാനത്തിൽ രാവിലെ അന്വേഷണ സംഘം പരാതിക്കാരിയുടെ മൊഴി രേഖപ്പെടുത്തിയിരുന്നു. ഇതിന് പിന്നൊലെയാണ് പോലീസ് കേസ് എടുത്തത്.
അതേസമയം പരാതി അടിസ്ഥാന രഹിതമാണെന്നാണ് എസ്എഫ്‌ഐ നേതാക്കളുടെ വാദം. പരാതിയിൽ ആരോപിക്കുന്നവർ ആരും തന്നെ സംഭവ സമയത്ത് സംഘർഷമുണ്ടായ സ്ഥലത്ത് ഉണ്ടായിരുന്നില്ല. ഇവർ പോളിംഗ് സ്‌റ്റേഷനിൽ ആയിരുന്നുവെന്നും എസ്എഫ്‌ഐ നേതാക്കൾ പറയുന്നു.സംഘർഷത്തിന്റെ വീഡിയോ ഇന്നലെ സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിച്ചിരുന്നു.
Comments