ലക്നൗ : രാജ്യത്ത് ഭീകരതയുടെ വിത്തുകൾ പാകിയത് കോൺഗ്രസ് എന്ന് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. 1952 ൽ ജമ്മു കശ്മീരിന് അമിതാധികാരം നൽകിക്കൊണ്ടാണ് ഭീകരവാദത്തിന് തുടക്കമിട്ടത്. ആർട്ടിക്കിൾ 370 കേന്ദ്രസർക്കാർ റദ്ദാക്കിയതോടെ ഭീകരവാദത്തിന്റെ ശവപ്പെട്ടിയിൽ കേന്ദ്രസർക്കാർ അവസാന ആണി അടിക്കുകയായിരുന്നെന്നും അദ്ദേഹം പറഞ്ഞു. ലക്നൗവിൽ സംഘടിപ്പിച്ച പൊതുപരിപാടിയിൽ സംസാരിക്കുകയായിരുന്നു യോഗി ആദിത്യനാഥ്.
ബിജെപി സർക്കാരിന് കീഴിൽ ഒരു മാഫിയ രാജിനും വളരുക സാദ്ധ്യമല്ല. ലഹളകൾ സൃഷ്ടിക്കാൻ ആരും ധൈര്യപ്പെടുകയില്ല. ബിജെപി ഭരിക്കുന്ന സ്ഥലങ്ങളിൽ ഒരു സാമൂഹ്യവിരുദ്ധ ശക്തിയ്ക്കും നിലനിൽപ്പില്ല. പാവങ്ങളുടെ സ്വത്തുക്കൾ തട്ടിയെടുക്കാൻ ഒരു മാഫിയയ്ക്കും സാധിക്കുകയില്ല. അങ്ങിനെ ആരെങ്കിലും ചെയ്താൽ അവരുടെ നെഞ്ചിൽ ബുൾഡോസർ കയറ്റിയിറക്കുമെന്നും അദ്ദേഹം പറഞ്ഞു. ഉത്തർപ്രദേശിൽ ബിജെപി സർക്കാർ വീണ്ടും അധികാരത്തിൽ വരും. ഇതുവഴി ബിജെപി പുതിയ ചരിത്രം കുറിക്കുമെന്നും യോഗി ആദിത്യനാഥ് കൂട്ടിച്ചേർത്തു.
സമാജ്വാദി പാർട്ടി സർക്കാരിന്റെ ഭരണത്തിൽ ഭീകരർക്കെതിരായ കേസുകൾ എല്ലാം പിൻവലിച്ചു. ഇതിന് പുറമേ കൂടുതൽ ഹിന്ദുക്കൾക്കെതിരെ കേസുകൾ രജിസ്റ്റർ ചെയ്തു. എസ്പി സർക്കാർ ഭീകരർക്കെതിരായ കേസുകൾ പിൻവലിച്ചപ്പോൾ ബിജെപി സർക്കാർ സാധാരണക്കാരുടെ കടങ്ങളാണ് എഴുതി തള്ളിയതെന്നും യോഗി വ്യക്തമാക്കി.
Comments