ന്യൂഡൽഹി :ഇന്ത്യ-ചൈന അതിർത്തിയായ അരുണാചൽപ്രദേശ് ബോർഡറിൽ ശക്തമായ കവചം തീർക്കുകയാണ് രാജ്യം. സേലാ ടണലിന്റെ നിർമ്മാണം 2022 ന്റെ പകുതിയോടെ പൂർത്തിയാവുമെന്നാണ് റിപ്പോർട്ട്.13,000 അടി ഉയരത്തിൽ മലതുരന്നുള്ള ടണലുകളുടെ നിർമ്മാണം അടുത്തവർഷം ഓഗസ്റ്റിൽ പൂർത്തിയാവും. സേലാ ടണൽ ഇന്ത്യൻ സൈന്യത്തെ സംബന്ധിച്ചിടത്തോളം ഏറെ തന്ത്രപ്രധാനമാണ്. അതിർത്തിയിൽ സേലാ ടണലിന്റെ നിർമ്മാണം കൂടി പൂർത്തിയാക്കുന്നതോടെ ചൈനീസ് ഭീഷണിയെ പൂർണമായും ഇല്ലാതാക്കാൻ ഇന്ത്യക്ക് കഴിയും.
ടണൽ വരുന്നതോടെ ചൈനീസ് അതിർത്തിയിലേക്കുള്ള ദൂരം 10 കിലോമീറ്റർ കുറയ്‌ക്കാനാവും എന്നതാണ് പ്രധാന കാര്യം. നിലവിൽ മലനിരകളിലൂടെയുള്ള സൈനിക വിന്യാസം ഏറെ ദുഷ്‌കരമാണ്. മാത്രമല്ല ഇന്ത്യൻ നീക്കങ്ങൾ ചൈനീസ് പട്ടാളക്കാർക്ക് എളുപ്പത്തിൽ തിരിച്ചറിയാനും കഴിയും. തുരങ്കം യാഥാർത്ഥ്യമാകുന്നതോടെ ചൈനീസ് പട്ടാളത്തിന് ഒരു സൂചനയും നൽകാതെ എളുപ്പത്തിൽ സൈനിക നീക്കം നടത്താൻ ഇന്ത്യക്ക് കഴിയും. ടണലിന്റെ അവസാന ഘട്ട നിർമ്മാണ പ്രവർത്തികൾ വേഗത്തിൽ നടക്കുന്നത് പ്രതീക്ഷകൾക്ക് ആക്കം കൂട്ടുന്നുണ്ട്.
12.04 കിലോമീറ്റർ ദൂരമുള്ള ടണലിന്റെ നിമ്മാണപ്രവർത്തനങ്ങൾക്ക് 2019 ലാണ് തുടക്കം കുറിച്ചത്. 1790 മീറ്ററും 475 മീറ്ററുള്ള രണ്ടുടണലുകളാണ് നിർമ്മിക്കുന്നത്. അപകടം പോലുള്ള അടിയന്തര ഘട്ടങ്ങളിൽ ഉപയോഗിക്കാൻ പ്രധാന പാതയോട് ചേർന്ന് ചെറിയ പാതകളും ഉണ്ടാവും. നിർമ്മാണം പൂർത്തിയാകുമ്പോൾ ലോകത്തെ ഏറ്റവും നീളമേറിയ ബൈ ലൈൻ ടണൽ എന്ന ഖ്യാതിയും ഈ ടണലിന് തന്നെയാകും.
അതേസമയം ടണലിന്റെ നിർമ്മാണം അടുത്ത വർഷം ജൂണോടെ പൂർത്തിയാവുമെന്നാണ് പ്രതീക്ഷയെന്ന് പ്രൊജക്ട് മാനേജർ കേണൽ പരിഷീക്ത് മെഹറ വ്യക്തമാക്കി. അടൽ ടണലിന്റെ നിർമ്മാണത്തിലടക്കം മേൽനോട്ട ചുമതല വഹിച്ചിട്ടുള്ളയാളാണ് മെഹറ.
Comments