കൊച്ചി: പുരാവസ്തു-സാമ്പത്തിക തട്ടിപ്പ് കേസിൽ അറസ്റ്റിലായ മോൻസൻ മാവുങ്കലിന്റെ ജീവനക്കാരനെതിരെ മൊഴി നൽകി പീഡനത്തിനിരയായ പെൺകുട്ടി. ഇതോടെ പോക്‌സോ കേസിൽ ഇയാളും കുടുങ്ങുമെന്നാണ് വിവരം. ഇക്കാര്യം സംബന്ധിച്ച് പെൺകുട്ടി മജിസ്‌ട്രേറ്റിന് മുന്നിൽ രഹസ്യ മൊഴി നൽകി. പെൺകുട്ടിയെ ഇന്നലെ മോൻസന്റെ കലൂരിലെ വീട്ടിലെത്തിച്ച് തെളിവെടുത്തിരുന്നു.
തുടർ വിദ്യാഭ്യാസം വാഗ്ദാനം ചെയ്ത് നിരവധി തവണ പീഡിപ്പിച്ചുവെന്നാണ് പെൺകുട്ടിയുടെ പരാതി. 2013ലാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. മോൻസന്റെ ഉന്നത ബന്ധം ഭയന്നാണ് ഇതുവരെ പരാതി നൽകാതിരുന്നതെന്നും പെൺകുട്ടി പറഞ്ഞിരുന്നു. പീഡനം നടക്കുമ്പോൾ പെൺകുട്ടിയ്‌ക്ക് 17 വയസ്സാണ്. ജീവനക്കാരിയുടെ മകളാണ് പീഡനത്തിനിരയായത്.
കലൂരിലെ വീട്ടിലെ തിരുമ്മൽ കേന്ദ്രത്തിൽ മോൻസൻ ഒളിക്യാമറ വെച്ചുവെന്ന് പെൺകുട്ടി വെളിപ്പെടുത്തിയിരുന്നു. എട്ടിലധികം ക്യാമറയാണ് കേന്ദ്രത്തിൽ മോൻസൻ സ്ഥാപിച്ചത്. പല ഉന്നതരും ഇത്തരത്തിൽ മോൻസന്റെ വലയിലായിട്ടുണ്ട്. ആരും പരാതി നൽകാഞ്ഞത് ബ്ലാക്ക്‌മെയിലിങ് കാരണമാണെന്നും യുവതി ക്രൈംബ്രാഞ്ചിന് നൽകിയ മൊഴിയിൽ പറയുന്നു.
Comments