കോട്ടയം: എം.ജി. സർവകലാശാല ക്യാംപസിലെ സംഭവത്തിൽ എസ്എഫ്ഐയും പരാതി നൽകി. എസ്.എഫ്.ഐ. പ്രവർത്തകനെ ജാതിപ്പേര് വിളിച്ച് ആക്ഷേപിച്ചു എന്നാണ് എസ്എഫ്ഐയുടെയും പരാതി. വനിതാ പ്രവർത്തകയെ എ.ഐ.എസ്.എഫ്. പ്രവർത്തകർ അപമാനിച്ചു എന്നും പരാതിയിൽ പറയുന്നു. എന്നാൽ ജാതി പേര് വിളിച്ച് ആക്ഷേപിച്ചത് ആരാണെന്നോ വനിതാ പ്രവർത്തകയെ അപമാനിച്ചത് ആരാണെന്നോ പരാതിയിൽ പറയുന്നില്ല. കണ്ടാലറിയാവുന്ന ഏഴ് പേരാണ് കുററം ചെയ്തതെന്നാണ് പരാതിയിൽ വ്യക്തമാക്കുന്നത്.
എസ്എഫ്ഐയുടെ പരാതിയിൽ ഏഴ് എ.ഐ.എസ്.എഫ്. പ്രവർത്തകർക്കെതിരെ പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. ഇന്നലെ രാത്രി ആണ് ഇതുസംബന്ധിച്ച് പരാതിയുമായി എസ്.എഫ്.ഐ. നേതാക്കൾ പോലീസിനെ സമീപിച്ചത്.
സംഭവത്തിൽ ആദ്യം പരാതി നൽകിയത് എഐഎസ്എഫ്.ആയിരുന്നു. തെരഞ്ഞെടുപ്പിനോടനുബന്ധിച്ചാണ് ക്യാമ്പസിൽ എഐഎസ്എഫ് , എസ്എഫ്ഐ പ്രവർത്തകർ തമ്മിൽ ഏറ്റുമുട്ടലുണ്ടായത്. സംസ്ഥാന നേതാവായ വനിതയാണ് സംഭവത്തിൽ പരാതിയുമായി രംഗത്തുവന്നത്. എഐഎസ്എഫ് വനിതാ നേതാവിനെതിരെ കേട്ടാലറയ്‌ക്കുന്ന ഭാഷയിൽ എസ്എഫ്ഐ അസഭ്യം പറയുന്ന വീഡിയോയും സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിച്ചിരുന്നു .
Comments