ദുബായ്: ക്രിക്കറ്റ് ലോകകപ്പിൽ പാക്കിസ്താനെതിരായ ഇന്ത്യയുടെ അപരാജിത കുതിപ്പിന് വിരാമം. പരമ്പരാഗത വൈരികളായ പാക്കിസ്താനോട് 10 വിക്കറ്റിന് തോറ്റ് ഇന്ത്യക്ക് ടി 20 ലോകകപ്പിൽ മോശം തുടക്കം. പാകിസ്താൻ ഓപ്പണർമാർ തകർത്തടിച്ച മത്സരത്തിൽ ഇന്ത്യ ഒന്ന് പൊരുതിനോക്കാൻ പോലുമാവാതെ കീഴടങ്ങി. ഇന്ത്യ ഉയർത്തിയ 151 റൺസിന്റെ വിജയലക്ഷ്യം 13 പന്തുകൾ ബാക്കി നിൽക്കെ പച്ചപ്പട വിക്കറ്റൊന്നും നഷ്ടപ്പെടാതെ മറികടന്നു. പാക് ഓപ്പണർമാരായ ബബർ അസം 68ഉം,മുഹമദ് റിസ്വാൻ 79ഉം റൺസുമായി പുറത്താക്കാതെ നിന്നു. ഐസിസി ലോകകപ്പിൽ ഇന്ത്യയെ ആദ്യമായാണ് പാകിസ്താൻ പരാജയപ്പെടുത്തുന്നത്.
ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ ക്യാപ്റ്റൻ കോലിയുടെ പ്രകടനത്തിന്റെ കരുത്തിൽ ഭേദപ്പെട്ട സ്‌കോർ കണ്ടെത്തി. കോലി നേടിയ അർധ സെഞ്ച്വറിയുടെ പിൻബലത്തിൽ ഇന്ത്യ 7 വിക്കറ്റ് നഷ്ടത്തിൽ 151 റൺസ് കരസ്ഥമാക്കി. വിരാട് കോലി 48 പന്തിൽ 57 റൺസ് നേടി. നേരത്തെ ടോസ് നഷ്ടപ്പെട്ട ഇന്ത്യയെ പാക്കിസ്താൻ ബാറ്റിങിനയക്കുകയായിരുന്നു.
ഇന്ത്യയുടെ തുടക്കം മോശമായിരുന്നു. നേരിട്ട ആദ്യ ബോളിൽ തന്നെ രോഹിത്ശർമ്മ സംപൂജ്യനായി മടങ്ങി. അപ്പോൾ സ്‌കോർ ബോർഡിൽ ഒറ്റ റൺസ് മാത്രമായിരുന്നു. ഷഹീൻ അഫ്രിദിയുടെ പന്തിൽ രോഹിത് വിക്കറ്റിനു മുന്നിൽ കുടുങ്ങുകയായിരുന്നു. അധികം വൈകാതെ വെറും മൂന്ന് റൺസുമായി കെ എൽ രാഹുലും മടങ്ങി. ഷഹീൻ അഫ്രിദിയുടെ പന്തിൽ ബൗൾഡാവുകയായിരുന്നു. അപ്പോൾ ആറു റൺസ് മാത്രമായിരുന്നു ഇന്ത്യയുടെ സ്‌കോർ.
തുടരെ വീണ രണ്ട് വിക്കറ്റുകൾ ഇന്ത്യൻ ആരാധകരിൽ നിരാശയുണ്ടാക്കി. എന്നാൽ തുടർന്ന് സൂര്യകുമാർ യാദവും ക്യാപ്റ്റൻ വിരാട് കോലിയു ചേർന്ന് ഇന്ത്യയുടെ സ്‌കോർ മെല്ലെ ഉയർത്തി. അതിനിടെ സൂര്യകുമാർ യാദവ് 11 റൺസുമായി പുറത്തായി. എട്ട് പന്തുകൾ നേരിട്ട യാദവ് ഓരോ സിക്‌സറും ബൗണ്ടറിയും നേടി.
അഞ്ചാമനായി ക്രീസിൽ എത്തിയ ഋഷഭ് പന്ത് ആഞ്ഞടിച്ചു. പന്ത് ക്യാപറ്റനുമായി ചേർന്ന് 53 റൺസിന്റെ കൂട്ടുകെട്ട് പടുതുയർത്തി. 30 പന്തുകൾ നേരിട്ട പന്ത് 39 റൺസെടുത്തു. രണ്ട് വീതം സിക്‌സറുകളും ബൗണ്ടറികളും പന്ത് അടിച്ചു. പാകിസ്താന്റെ ഷഹീൻ അഫ്രിദി മൂന്ന് വിക്കറ്റുകൾ നേടി.
Comments