മുംബൈ : എൻസിബി മുംബൈ സോണൽ ഡയറക്ടർ സമീർ വാങ്കഡെയെ വീണ്ടും കടന്നാക്രമിച്ച് മന്ത്രി നവാബ് മാലിക്. ബോളിവുഡ് താരങ്ങളിൽ നിന്നും വാങ്കഡെ പണം ആവശ്യപ്പെട്ടതായി എൻസിബി ഉദ്യോഗസ്ഥൻ വെളിപ്പെടുത്തിയെന്നാണ് മന്ത്രി പറയുന്നത്. ഇക്കാര്യങ്ങൾ വ്യക്തമാക്കുന്ന കത്ത് തനിക്ക് ലഭിച്ചതായും നവാബ് മാലിക് പറഞ്ഞു.
രണ്ട് വർഷമായി സേവനം അനുഷ്ഠിക്കുന്ന എൻസിബി ഓഫീസറിൽ നിന്നാണ് കത്ത് ലഭിച്ചതെന്നാണ് മന്ത്രി വ്യക്തമാക്കുന്നത്. ഇ കത്ത് താൻ നാർക്കോട്ടിക്‌സ് ഡയറക്ടർ ജനറലിന് നൽകും. സമീർ വാങ്കഡെയ്‌ക്ക് എതിരായ അന്വേഷണത്തിൽ ഈ കത്ത് കൂടി ഉൾപ്പെടുത്താൻ ആവശ്യപ്പെടുമെന്നും നവാബ് മാലിക് കൂട്ടിച്ചേർത്തു.
തന്റെ യുദ്ധം ഒരിക്കലും അന്വേഷണ ഏജൻസിയോടല്ല. മറിച്ച് നീതിയ്‌ക്കായാണ് തന്റെ പോരാട്ടം. സ്വന്തം തൊഴിലിൽ കള്ളത്തരം ചെയ്യുന്നവരെ പുറത്തു കൊണ്ടുവരികയാണ് തന്റെ ഉദ്ദേശ്യം. എൻസിബിയിൽ ജോലി ലഭിക്കാൻ വാങ്കഡെ വ്യാജ ജനന സർട്ടിഫിക്കേറ്റ് ആണ് ഹാജരാക്കിയത്. അനധികൃതമായി പല പ്രമുഖരുടെയും ഫോൺ കോളുകൾ വാങ്കഡെ ടാപ്പ് ചെയ്യുന്നുണ്ട്. അന്വേഷണത്തിൽ ചട്ടങ്ങൾ പാലിക്കാത്തതിനെ തുടർന്ന് 26 കേസുകൾ വാങ്കഡെയ്‌ക്കെതിരെ നിലനിൽക്കുന്നുണ്ടെന്നാണ് കത്തിലെ വെളിപ്പെടുത്തലെന്നും നവാബ് മാലിക്ക് പറഞ്ഞു.
കത്തിന്റെ പുറം ഭാഗം നവാബ് മാലിക്ക് ട്വിറ്ററിൽ പങ്കുവെച്ചിട്ടുണ്ട്. അധികം വൈകാതെ കത്തിലെ വിശദാംശങ്ങൾ പുറത്തുവിടുമെന്നും മാലിക് ട്വീറ്റ് ചെയ്തു. അതേസമയം മന്ത്രിയുടെ ആരോപണങ്ങൾ സമീർ വാങ്കഡെ തള്ളിയതായി എൻസിബി അറിയിച്ചു.
Comments