തിരുവനന്തപുരം: ദത്ത് വിവാദത്തിൽ പ്രതികളുടെ മുൻകൂർ ജാമ്യാപേക്ഷയിൽ വിധി അടുത്ത മാസം 2 ന്. കുഞ്ഞിനെ കൊല്ലാനോ നശിപ്പിക്കാനോ അനുപമയുടെ മാതാപിതാക്കൾ ശ്രമിച്ചിട്ടില്ലെന്നും കുഞ്ഞിനെ സുരക്ഷിതമായി വളർത്താൻ ഏൽപിക്കുകയാണ് ചെയ്തതെന്നും ഇവർ കോടതിയിൽ വാദിച്ചു. അനുപമയുടെ മാതാപിതാക്കൾ അടക്കമുളള പ്രതികളാണ് മുൻകൂർ ജാമ്യം തേടി തിരുവനന്തപുരം ഒന്നാം അഡീഷണൽ സെഷൻസ് കോടതിയെ സമീപിച്ചത്.
അനുപമയുടെ പരാതി നിലനിൽക്കില്ലെന്നും ഇവർ വാദിച്ചു. കോളജിൽ പഠിക്കാൻ വിട്ട മകൾ ഗർഭമെന്ന സമ്മാനവുമായാണ് മടങ്ങി വന്നത്. അനുപമയുടെ സത്യവാങ്മൂലത്തിൽ കുഞ്ഞിനെ നശിപ്പിക്കാൻ ശ്രമിച്ചെന്ന് പറയുന്നില്ലെന്നും ഇവർ ചൂണ്ടിക്കാട്ടി. കുഞ്ഞിന്റെ സംരക്ഷണത്തിന് മാതാപിതാക്കളെ ഏൽപിച്ചു എന്നാണ് പറയുന്നത്. അതുകൊണ്ടു തന്നെ
പ്രതികൾക്ക് എതിരായ കുറ്റം നിലനിൽക്കില്ലെന്നും ഇവർ പറഞ്ഞു. കേസിന്റെ വാർത്താ പ്രാധനാം കോടതി പരിഗണിക്കരുതെന്നും ജാമ്യാപേക്ഷയുടെ വാദത്തിൽ ഇവർ ആവശ്യപ്പെട്ടു.
അതേസമയം നാടു നീളെ അമ്മ കുഞ്ഞിനെ തേടി അലഞ്ഞ് നടക്കുന്നത് കോടതി പരിഗണിക്കണമെന്ന് പ്രോസിക്യൂഷൻ ചൂണ്ടിക്കാട്ടി. പ്രസവശേഷം തെറ്റിദ്ധരിപ്പിച്ചാണ് ദത്തിനുളള സമ്മതപത്രം ഒപ്പിട്ടുവാങ്ങിയത്. ഗർഭിണിയായിരുന്നപ്പോൾ ബന്ധുവീട്ടിലാണ് അനുപമയെ നിർത്തിയിരുന്നത്. ദത്തിന് പിന്നിൽ നടന്ന നിയമലംഘനങ്ങളെക്കുറിച്ച് ശക്തമായ അന്വേഷണം നടക്കേണ്ടതുണ്ടെന്നും പ്രോസിക്യൂഷൻ വാദിച്ചു.
Comments