തിരുവനന്തപുരം: കാറ്റാടി യന്ത്രത്തിന്റെ വിതരണാവകാശം നൽകാമെന്ന് വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടിയ കേസിലെ പ്രതി സരിത നായരെ അറസ്റ്റ് ചെയ്യാത്തതിനെതിരെ കോടതി. വലിയതുറ പോലീസ് സ്റ്റേഷൻ ഹൗസ് ഓഫീസർക്ക് കോടതി കാരണം കാണിക്കൽ നോട്ടീസ് അയച്ചു. കേസിലെ ഒന്നാം പ്രതിയായ സരിതക്കെതിരെ കോടതി രണ്ടു തവണ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിരുന്നു. കോടതിയിൽ തുടർച്ചയായി ഹാജരാകാതിരുന്ന സാഹചര്യത്തിലാണ് നടപടി സ്വീകരിച്ചത്. എന്നാൽ പോലീസ് അറസ്റ്റ് ചെയ്യാൻ തയ്യാറായില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി.
കോടതി ഉത്തരവുകൾ വലിയതുറ പോലീസ് നടപ്പിലാക്കിയില്ല. ഇത് നടപ്പാക്കാതിരുന്നതിന്റെ കാരണം കോടതിയെ ബോധിപ്പിച്ചതുമില്ല. പോലീസിന്റെ ഭാഗത്ത് നിന്നുണ്ടാകുന്ന ഇത്തരം വീഴ്ചകൾ അനുവദിച്ച് കൊടുക്കാൻ സാധിക്കില്ലെന്ന് കോടതി അറിയിച്ചു. തിരുവനന്തപുരം അഡീഷണൽ ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് വിവീജ രവീന്ദ്രനാണ് ഉത്തരവ് പുറപ്പെടുവിച്ചത്.
2009 ലാണ് കേസിനാസ്പദമായ സംഭവം. കാട്ടാക്കട സ്വദേശി അശോക് കുമാർ നടത്തിവന്ന ലെംസ് പവർ ആൻഡ് കണക്ട് എന്ന സ്ഥാപനത്തിന് വൈദ്യുതി ഉൽപാദിപ്പിക്കാവുന്ന കാറ്റാടി യന്ത്രങ്ങളുടെ തിരുവനന്തപുരം ജില്ലയിലെ വിതരണത്തിന്റെ മൊത്തം അവകാശം നൽകാമെന്ന് വാഗ്ദാനം ചെയ്താണ് പണം തട്ടിയത്. 4,50000 രൂപ തട്ടിച്ചുവെന്നാണ് കേസ്. ബിജു രാധാകൃഷ്ണൻ, ഇന്ദിര ദേവി, ഷൈജു സുരേന്ദ്രൻ എന്നിവരാണ് കേസിലെ മറ്റ് പ്രതികൾ.
Comments