തിരുവനന്തപുരം: മത്സ്യ കുഞ്ഞുങ്ങളെ പിടിക്കുന്നതും വളത്തിനായി ഇതര സംസ്ഥാനങ്ങളിലേക്ക് കയറ്റി അയക്കുന്നതും തടയുമെന്ന് ഫിഷറീസ് മന്ത്രി സജി ചെറിയാൻ. ഇക്കാര്യത്തിൽ ശക്തമായ നടപടിയെടുക്കും. നിയമവിരുദ്ധ മത്സ്യ ബന്ധനം പലയിടങ്ങളിലും ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും യാനങ്ങൾ കസ്റ്റഡിയിലെടുത്തിട്ടുണ്ടെന്നും അദ്ദേഹം നിയമസഭയിൽ പറഞ്ഞു.
മത്സ്യസമ്പത്തിന് ശോഷണം സംഭവിച്ചതായ വിലയിരുത്തലിനെ തുടർന്നാണ് നടപടി.
പെയർ മത്സ്യബന്ധനം അശാസ്ത്രീയവും നിയമ വിരുദ്ധവുമാണെന്നും മത്സ്യസമ്പത്ത് കുറയാൻ ഇത് കാരണമാകുന്നതായും മന്ത്രി പറഞ്ഞു. കേരളത്തിന്റെ പല പ്രദേശങ്ങളിലും അനധികൃത മത്സ്യബന്ധനം നടക്കുന്നുണ്ട്.
തീരദേശത്തേക്ക് ഹൈ സ്പീഡ് ആംബുലൻസ് വാങ്ങുന്നതുമായി ബന്ധപ്പെട്ട പ്രോജക്ട് ലഭിച്ചിട്ടുണ്ട്. മറൈൻ ആംബുലൻസ് വാങ്ങിയ ശേഷം വിഴിഞ്ഞത്ത് 17 രക്ഷാ പ്രവർത്തനങ്ങൾ നടത്തി. വൈപ്പിനിൽ 21 രക്ഷാ പ്രവർത്തനങ്ങൾ നടത്തി. 549 തൊഴിലാളികളെ രക്ഷപെടുത്തി. ബേപ്പൂരിൽ നാല് രക്ഷാപ്രവർത്തനവും നടത്തിയിട്ടുണ്ട്.
പൊഴികളിലും അപകടം ഉണ്ടാകുന്ന സ്ഥലങ്ങളിലും മറൈൻ ആംബുലൻസ് നൽകുന്നതിനാണ് ആലോചിച്ചത്. എന്നാൽ 108 മോഡലിൽ ആംബുലൻസ് വേണമെന്ന മറ്റൊരു നിർദ്ദേശവും ഉയർന്നു. ഇത് രണ്ടും ഉൾപ്പെടുത്തി പരിശീലനം നൽകിയിട്ടുളള അറുന്നൂറോളം മത്സ്യത്തൊഴിലാളി ചെറുപ്പക്കാരെയും പ്രയോജനപ്പെടുത്തി രക്ഷാപ്രവർത്തനം കാര്യക്ഷമമാക്കാനാണ് ശ്രമിക്കുന്നത്.
മത്സ്യത്തൊഴിലാളികളുടെ ഇൻഷുറൻസ് വിതരണത്തിന് കാലതാമസം വരുന്നത് പരിഹരിക്കാൻ സർക്കാർ നടപടി തുടങ്ങിയതായും സജി ചെറിയാൻ പറഞ്ഞു. അദാലത്ത് നടത്തി ന്യൂനതകൾ പരിഹരിക്കാൻ മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോർഡിന് നിർദ്ദേശം നൽകിയിട്ടുണ്ട്. രേഖകൾ സമയത്തിന് ലഭിക്കാത്തതിനാലാണ് തുക വിതരണം ചെയ്യുന്നതിന് താമസം ഉണ്ടാകുന്നതെന്നാണ് കമ്പനികൾ അറിയിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Comments