കൊച്ചി: മോൻസൻ വിഷയത്തിൽ സർക്കാരിനേയും പോലീസിനേയും രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി. സർക്കാരിന് മോൻസനെ ഭയമാണോയെന്ന് കോടതി ചോദിച്ചു. എല്ലാ സംവിധാനങ്ങളെയും മോൻസൻ ദുരുപയോഗം ചെയ്തു. മോൻസന്റെ വീട്ടിൽ പോയ പോലീസ് ഉദ്യോഗസ്ഥർ പുരാവസ്തു നിയമത്തെ കുറിച്ച് എന്തെങ്കിലും ചിന്തിച്ചോ എന്നും കോടതി വിമർശിച്ചു. മോൻസനെതിരായ പുരാവസ്തു-സാമ്പത്തിക തട്ടിപ്പ് കേസ് പരിഗണിക്കുകയായിരുന്നു കോടതി. സത്യം പുറത്തുവരണമെന്ന് കോടതി നിർദ്ദേശിച്ചു.
അന്വേഷണ പുരോഗതി റിപ്പോർട്ടിൽ ഐജി ലക്ഷ്മണ നടത്തിയ ഇടപെടലിനെ കുറിച്ച് വ്യക്തതയില്ലെന്നും നിരവധി ചോദ്യങ്ങൾ ഉയർത്തുന്നതാണ് സത്യവാങ്മൂലമെന്നും കോടതി പറഞ്ഞു. ഇന്നലെ ഇതുസംബന്ധിച്ച വിശദമായ സത്യവാങ്മൂലം ഡിജിപി അനിൽ കാന്ത് കോടതിയിൽ ഹാജരാക്കിയിരുന്നു. കേസിൽ മോൻസനെതിരെ മുൻ ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റ ഇന്റലിജൻസിന് അയച്ച കത്തുൾപ്പെടെ ഹാജരാക്കാൻ സർക്കാരിനോട് കോടതി നിർദ്ദേശിച്ചിട്ടുണ്ട്.
മോൻസന്റെ വീട്ടിൽ സന്ദർശനം നടത്തിയ ലോക്‌നാഥ് ബെഹ്‌റയയും മനോജ് എബ്രഹാമും എന്തുകൊണ്ട് അവിടെ കാണപ്പെട്ട വസ്തുക്കൾ രജിസ്റ്റർ ചെയ്യപ്പെട്ടതാണോ എന്ന് അന്വേഷിച്ചില്ല. പുരാവസ്തു നിയമത്തെ കുറിച്ച് ഇരുവർക്കും അറിയില്ലേ? ടിപ്പുവിന്റെ സിംഹാസനവും മോശയുടെ അംശവടിയും കണ്ടിട്ട് മനസിലായില്ലേ? ഡിജിപിക്ക് സംശയം തോന്നിയ സന്ദർഭത്തിൽ എന്ത് കൊണ്ട് നടപടി സ്വീകരിച്ചില്ലെന്നും കോടതി വിമർശിച്ചു.
മോൻസനെതിരെ സംശയം തോന്നി അന്വേഷണം നടത്താൻ ഡിജിപി കത്ത് നൽകിയ ശേഷമാണ് മോൻസൻ പോലീസ് സംരക്ഷണം തേടി കത്ത് നൽകയിത്. ഡിജിപി കത്ത് നൽകിയിട്ടും റിപ്പോർട്ട് സമർപ്പിക്കാൻ എട്ട് മാസം എടുത്തു. ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെ കണ്ണിൽ പൊടിയിട്ട് മോൻസൻ എല്ലാവരെയും കബളിപ്പിക്കുകയാണ് ചെയ്തതെന്നും കോടതി വിലയിരുത്തി. കേസ് ഹൈക്കോടതി നവംബർ 11 ന് വീണ്ടും പരിഗണിക്കും.
അതേസമയം സാമ്പത്തിക ഇടപാടുകൾ തേടി ഇഡി ക്രൈംബ്രാഞ്ചിന് കത്തയച്ചിട്ടുണ്ട്. മോൻസനെതിരായ കേസുകളുടെ എഫ്‌ഐആറുകൾ, മഹസറുകൾ, അനുബന്ധ രേഖകൾ അടക്കം ആവശ്യപ്പെട്ടാണ് കത്ത് അയച്ചിരിക്കുന്നത്.
Comments