തിരുവനന്തപുരം: സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച 30 അന്തർസർവ്വകലാശാലാ സ്വയംഭരണ പഠനകേന്ദ്രങ്ങളിലൊന്ന് ഭൗതികശാസ്ത്രജ്ഞൻ ഡോ. താണു പത്മനാഭന്റെ പേരിൽ സ്ഥാപിക്കുമെന്ന് മന്ത്രി ഡോ. ആർ ബിന്ദു. കേരള സർവ്വകലാശാലയിലാണ് പഠനകേന്ദ്രം സ്ഥാപിക്കുക. സർവ്വകലാശാലയിൽ സ്റ്റുഡന്റ് ലൈഫ് സൈക്കിൾ മാനേജ്‌മെന്റ് സിസ്റ്റവും ലൈബ്രറിയിലെ ഡിജിറ്റൽ ഇന്നോവേറ്റിവ് സേവനങ്ങളും ഉദ്ഘാടനംചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.
ലോകനിലവാരത്തിലുള്ള സ്ഥാപനമായാണ് കേരള സർവ്വകലാശാലയിലെ അന്തർസർവ്വകലാശാലാ പഠനകേന്ദ്രത്തെ വിഭാവനംചെയ്യുന്നത്. ലോകത്തെ മറ്റു മാതൃകകളിൽനിന്നും വ്യത്യസ്തമായ വൈജ്ഞാനികസമൂഹത്തെ സൃഷ്ടിക്കാനാണ് കേരളത്തിന്റെ നീക്കം. വിവിധ മേഖലകളിൽ ആർജ്ജിച്ച നേട്ടങ്ങളുടെ മുന്നോട്ടുപോക്കാണ് ഇതിലൂടെ ലക്ഷ്യംവെയ്‌ക്കുന്നത്. ഉന്നതവിദ്യാഭ്യാസ കൗൺസിൽ നടപ്പാക്കുന്ന നവകേരള പോസ്റ്റ്‌ഡോക്ടറൽ ഫെല്ലോഷിപ്പുകൾ അതിന്റെ ഭാഗമാണെന്ന് മന്ത്രി പറഞ്ഞു.
ഗവേഷണതാത്പര്യമുള്ളവർക്ക് സാമ്പത്തികവും സാമൂഹികവും സ്ഥാപനപരവുമായ പിന്തുണ കൊടുക്കുകയെന്ന സർക്കാരിന്റെ കാഴ്ചപ്പാടാണ് നവകേരള പോസ്റ്റ്‌ഡോക്ടറൽ ഫെല്ലോഷിപ്പുകൾക്ക് പിന്നിലെന്നും മന്ത്രി കൂട്ടിച്ചേർത്തു. കേരളത്തിന് പുറത്തുനിന്നുള്ളവരെയും ആകർഷിക്കാൻ കഴിയുന്ന ഗവേഷണസൗകര്യങ്ങൾ ഇവിടെ ഒരുക്കും. ഉന്നതവിദ്യാഭ്യാസം നേടിയവരുടെ ‘ബ്രെയിൻ ഡ്രെയിൻ’ അവസാനിപ്പിച്ച് ‘ബ്രെയിൻ ഗെയിൻ’ നാം ഉണ്ടാക്കുമെന്നും മന്ത്രി ഡോ. ബിന്ദു പറഞ്ഞു.
Comments