വത്തിക്കാൻ സിറ്റി: ഫ്രാൻസിസ് മാർപ്പാപ്പ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്തിയത് യുഎസ് പ്രസിഡന്റ് ജോ ബൈഡനെ കണ്ടതിന് പിന്നാലെ. യുഎസ് പ്രസിഡന്റായ ശേഷം ബൈഡൻ വത്തിക്കാനിലേക്ക് നടത്തുന്ന ആദ്യ ഔദ്യോഗിക സന്ദർശനമായിരുന്നു ഇത്. ബൈഡനുമായി നടത്തിയ കൂടിക്കാഴ്ചയ്‌ക്ക് ശേഷമാണ് റോമിലെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായും മാർപ്പാപ്പ കൂടിക്കാഴ്ച നടത്തിയത്.
2015 ലും 2016 ലുമാണ് ഇതിന് മുൻപ് ബൈഡനും മാർപ്പാപ്പയുമായി കൂടിക്കാഴ്ച നടത്തിയത്. അമേരിക്കയുടെ ചരിത്രത്തിലെ കാത്തലിക് വിഭാഗക്കാരനായ രണ്ടാമത്തെ പ്രസിഡന്റാണ് ബൈഡൻ. പ്രാദേശിക സമയം 12 മണിയോടെയാണ് സാൻ ദമാസ്‌കോയിൽ ബൈഡൻ എത്തിയത്. യുഎസ് പ്രഥമവനിത ജിൽ ബൈഡനും അദ്ദേഹത്തോട് ഒപ്പം ഉണ്ടായിരുന്നു.
മാർപ്പാപ്പയുടെ ലൈബ്രറിയിൽ 75 മിനിറ്റോളം ഇരുവരും കൂടിക്കാഴ്ച നടത്തി. ലോകത്തെ പാവപ്പെട്ടവർക്കും വിശക്കുന്നവർക്കും വേണ്ടി ശബ്ദിക്കുന്നതിന് അദ്ദേഹം മാർപ്പാപ്പയ്‌ക്ക് നന്ദി അറിയിച്ചതായി വൈറ്റ് ഹൗസ് വാർത്താക്കുറിപ്പിൽ വ്യക്തമാക്കി. കാലാവസ്ഥാ വ്യതിയാനവുമായി ബന്ധപ്പെട്ട് മാർപ്പാപ്പ നടത്തുന്ന നീക്കങ്ങളെയും ബൈഡൻ പുകഴ്‌ത്തി.
സ്വകാര്യ സംഭാഷണങ്ങൾക്ക് ശേഷം 15 മിനിറ്റ് വീണ്ടും ചെലവിട്ട് പരസ്പരം സമ്മാനങ്ങൾ കൈമാറിയ ശേഷമാണ് ഇരുവരും പിരിഞ്ഞതെന്ന് വത്തിക്കാൻ വാർത്താക്കുറിപ്പിൽ അറിയിച്ചു. ജി 20 ഉച്ചകോടിക്കാണ് ബൈഡൻ റോമിൽ എത്തിയത്.
Comments