വടക്കഞ്ചേരി: വളർത്തുനായ്‌ക്കളെ വിഷം നൽകി കൊല്ലുകയും കോഴികളെ കൊന്ന് വൈദ്യുതകമ്പിയിൽ കെട്ടിത്തൂക്കുകയും ചെയ്ത സംഭവത്തിൽ രണ്ട് പേർ അറസ്റ്റിൽ. വ്യക്തിവിരോധത്തിന്റെ പേരിലാണ് പ്രതികൾ കൊടുക്രൂരത ചെയ്തതെന്ന് പോലീസ് വ്യക്തമാക്കി. വടക്കഞ്ചേരി പാളയം സ്വദേശികളും സുഹൃത്തുക്കളുമായ വിനോദ്, ഗുരുവായൂരപ്പൻ എന്നിവരാണ് അറസ്റ്റിലായത്.
വടക്കഞ്ചേരി മാന്ത്രാട്ടുപള്ളം സുരേഷിന്റെ ജർമ്മൻ ഷെപ്പേർഡ്, ലാബ്രഡോർ ഇനത്തിൽപ്പെട്ട രണ്ട് വളർത്തു നായകളേയും രണ്ട് കോഴികളേയുമാണ് ഇവർ കൊന്നത്. . കോഴികളുടെ കാലിൽ ഭീഷണിക്കത്തും എഴുതിയിട്ടാണ് ഇവർ പാളയം പുഴപ്പാലത്തിന് സമീപമുള്ള വൈദ്യുതത്തുണിൽ കെട്ടിത്തൂക്കിയത്.
കോഴിയെ കെട്ടിത്തൂക്കിയത് പോലെ സുരേഷിനേയും കെട്ടിത്തൂക്കുമെന്നായിരുന്നു ഭീഷണി. വിനോദിന് സുരേഷിനോടുള്ള വിരോധമാണ് സംഭവങ്ങൾക്ക് കാരണം. കോഴിയിറച്ചിയിൽ കാഞ്ഞിരത്തിന്റെ തൊലി ചേർത്ത് നായ്‌ക്കൾക്ക് നൽകിയാണ് കൊലപ്പെടുത്തിയത്. 18ന് പുലർച്ചെയാണ് സംഭവം നടക്കുന്നത്. പ്രതികളെ ആലത്തൂർ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
പഴയകേസ് ഒത്തുതീർപ്പാക്കാൻ സുരേഷ് വിസമ്മതിച്ചതാണ് വിരോധത്തിന് കാരണം. സുരേഷിന്റെ ബന്ധുവിനെ വിനോദും സുഹൃത്തുക്കളും ചേർന്ന് ആക്രമിച്ചിരുന്നു. സംഭവത്തിൽ വിനോദും സുഹൃത്തുക്കൾക്കുമെതിരെ പോലീസ് കേസെടുത്തു. വിദേശത്തേയ്‌ക്ക് പോകാൻ ശ്രമിക്കുന്നതിനാൽ കേസ് ഒത്തുതീർപ്പാക്കണമെന്ന് വിനോദ് ആവശ്യപ്പെട്ടിരുന്നു. ഇത് നിഷേധിച്ചതാണ് പ്രകോപനത്തിന് കാരണമെന്നും പോലീസ് വിശദീകരിച്ചു.
Comments