മുംബൈ : എൻസിബി ഓഫീസർ സമീർ വാങ്കഡെയെ വീണ്ടും കടന്നാക്രമിച്ച് മന്ത്രി നവാബ് മാലിക്. ജാതി സർട്ടിഫിക്കേറ്റിൽ കൃത്രിമത്വം കാണിച്ചാണ് സമീർ വാങ്കഡെ ജോലി സ്വന്തമാക്കിയതെന്നാണ് നവാബ് മാലിക്കിന്റെ ആരോപണം. ഇതുവഴി ദളിത് വിഭാഗങ്ങളുടെ അവകാശം തട്ടിപ്പറിയ്‌ക്കുകയാണ് സമീർ വാങ്കഡെ ചെയ്തതെന്നും അദ്ദേഹം പറഞ്ഞു.
യുപിഎസ്‌സി പരീക്ഷയ്‌ക്ക് ശേഷം ജാതി സർട്ടിഫിക്കേറ്റ് ഉൾപ്പെടെ വ്യാജ രേഖകൾ കാണിച്ചാണ് ജോലിയിൽ പ്രവേശിച്ചത്. തന്നെ നിശബ്ദനാക്കാനുള്ള ശ്രമമാണ് എല്ലാവിടങ്ങളിൽ നിന്നും ഉയരുന്നത്. എന്നാൽ താൻ ഇതിനൊരു പര്യവസാനം ഉണ്ടാക്കും. ഇതിന്റെ പേരിൽ ആരെങ്കിലും തന്നെ കൊല്ലാൻ തുനിഞ്ഞാൽ മരിക്കാൻ താൻ തയ്യാറാണെന്നും മന്ത്രി വ്യക്തമാക്കി.
തട്ടിപ്പുകൾക്കെതിരെയാണ് തന്റെ പോരാട്ടം. അല്ലാതെ ജാതിയ്‌ക്കോ മതത്തിനോ എതിരല്ലെന്നും നവാബ് മാലിക് വ്യക്തമാക്കി. ജോലിയ്‌ക്കായി സമീർ വാങ്കഡെ സമർപ്പിച്ചത് വ്യാജ സർട്ടിഫിക്കേറ്റാണെന്ന് ആരോപിച്ച് നേരത്തെയും നവാബ് മാലിക് രംഗത്ത് വന്നിരുന്നു.
ആരോപണങ്ങളും ഇതുമായി ബന്ധപ്പെട്ട ചർച്ചകൾക്കുമിടെ കഴിഞ്ഞ ദിവസം വാങ്കഡെ സമർപ്പിച്ച രേഖകകൾ വ്യാജമല്ലെന്ന് ദേശീയ പട്ടികജാതി കമ്മീഷൻ ഉപാദ്ധ്യക്ഷൻ അരുൺ ഹൽദാർ വ്യക്തമാക്കിയിരുന്നു. ഇതിനോട് ആയിരുന്നു നവാബ് മാലിക്കിന്റെ പ്രതികരണം.
Comments