ബംഗളൂരു: കേരളത്തിന്റെ അതിർത്തി പ്രദേശങ്ങളിലെ ജനങ്ങൾക്ക് ഇനി ഇന്ധനം നിറയ്‌ക്കാൻ അയൽ സംസ്ഥാനങ്ങളെ ആശ്രയിക്കുന്നത് ലാഭകരം. കേരളവുമായി താരതമ്യപ്പെടുത്തുമ്പോൾ കർണാടകത്തിലും തമിഴ്നാട്ടിലും ഇന്ധനവിലയിൽ വന്ന മാറ്റമാണ് ഇതിന് കാരണം. കേന്ദ്ര സർക്കാർ പെട്രോളിന്റെയും ഡീസലിന്റെയും എക്സൈസ് തീരുവ വെട്ടിക്കുറച്ചതിന് പിന്നാലെ എൻഡിഎ ഭരിക്കുന്ന സംസ്ഥാനങ്ങളും ഇത് പിന്തുടരുകയും ഇന്ധനത്തിന്റെ വാറ്റ് കുറയ്‌ക്കുകയും ചെയ്തു.
കർണാടകയിൽ ഡീസലിനും പെട്രോളിനും ലിറ്ററിന് ഏഴ് രൂപ വീതം കുറയ്‌ക്കാനാണ് സംസ്ഥാന സർക്കാർ തീരുമാനിച്ചത്. ഇത് പ്രകാരം സംസ്ഥാനത്ത് പെട്രോൾ വില 95.50 രൂപയായും ഡീസൽ വില 81.50 രൂപയായും കുറയും. എന്നാൽ കേരളത്തിൽ തിരുവനന്തപുരത്ത വ്യാഴാഴ്ചത്തെ വിലയനുസരിച്ച് പെട്രോളിന് 106.12, ഡീസലിന് 93.47 രൂപയുമാണ്. അതായത് ഇരുസംസ്ഥാനങ്ങളും തമ്മിൽ പെട്രോളിന് 11ഉം, ഡീസലിന് 12 രൂപയുടെയും വൻ വ്യത്യാസം.
ഇത് കേരളത്തിന് വലിയ ബാധ്യതയാകാൻ സാധ്യതയുണ്ട്. കാരണം കർണാടകത്തിലും തമിഴ്നാട്ടിലും ഇവിടത്തേക്കാൾ വിലകുറവാണ്. അതിനാൽ അയൽ സംസ്ഥാനങ്ങളോട് തൊട്ടു കിടക്കുന്ന ജില്ലകളിലെ ജനങ്ങൾ ഇന്ധനത്തിനായി അതിർത്തി കടക്കാൻ സാധ്യതയുണ്ട്. ഇത് സംസ്ഥാനത്തിന് നികുതി വരുമാനത്തിൽ വലിയ ചോർച്ചയുണ്ടാകും. ഇതിന് പുറമെ കേരളത്തിലേക്ക് വൻതോതിൽ ഇന്ധന കടത്തിനും സാധ്യതയുണ്ട്. കേരളത്തിൽ ഇന്ധന നികുതി കുറയ്‌ക്കില്ലെന്ന് സംസ്ഥാന സർക്കാർ വ്യക്തമാക്കിയിട്ടുണ്ട്. സിപിഎം ഇതിന് പിന്തുണയും നൽകുന്നുണ്ട്. എന്നാൽ എൻഡിഎ ഭരിക്കുന്ന സംസ്ഥാനങ്ങൾ എല്ലാം ഇന്ധനവിലയുടെ വാറ്റ് കുറച്ചിട്ടുണ്ട്.
ഒഡീഷ സർക്കാരും ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളെ അനുകരിച്ച് വാറ്റ് കുറച്ചിട്ടുണ്ട്. ഉത്തർപ്രദേശിൽ ഡീസലിനും പെട്രോളിനും ലിറ്ററിന് 12 രൂപ വീതം കുറയുമെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അറിയിച്ചു. ഇന്ധന വിലയിൽ അധിക ഇളവ് പ്രഖ്യാപിക്കുന്നതിന് മുമ്പ്, എക്സൈസ് തീരുവ കുറച്ചതിന് പ്രധാനമന്ത്രി മോദിക്ക് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നന്ദി പറഞ്ഞു. അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ പ്രധാനമന്ത്രി മോദിക്ക് നന്ദി പറയുകയും പെട്രോളിനും ഡീസലിനും വാറ്റ് ഏഴ് രൂപ അധികമായി കുറച്ചതായി പ്രഖ്യാപിക്കുകയും ചെയ്തു.
കേന്ദ്ര സർക്കാരിന്റെ തീരുമാനത്തെ ത്രിപുര മുഖ്യമന്ത്രി ബിപ്ലബ് കുമാർ ദേബും സ്വാഗതം ചെയ്തു. നാളെ മുതൽ പെട്രോളിന്റെയും ഡീസലിന്റെയും വില ഏഴ് രൂപ കുറയ്‌ക്കാൻ ത്രിപുര സർക്കാർ തീരുമാനിച്ചു. ബിഹാർ മുൻ ഉപമുഖ്യമന്ത്രി സുശീൽ കുമാർ മോദി പെട്രോളിന് 1.30 രൂപയും ഡീസലിന് 1.90 രൂപയും വാറ്റ് കുറച്ചതായി പ്രഖ്യാപിച്ചു. സംസ്ഥാനത്ത് ഇന്ധനവിലയിൽ പെട്രോളിന് 6.30 രൂപയും ഡീസലിന് 11.90 രൂപയും കുറയും.പെട്രോളിനും ഡീസലിനും വാറ്റ് 7 രൂപ അധികമായി കുറയ്‌ക്കുമെന്ന് ഗോവ മുഖ്യമന്ത്രി ഡോ.പ്രമോദ് സാവന്ത് നന്ദി പറഞ്ഞു. ഗുജറാത്ത് മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേൽ പ്രധാനമന്ത്രി മോദിക്ക് നന്ദി പറഞ്ഞു.
വാറ്റ് നികുതിയിൽ ഏഴ് രൂപയുടെ അധിക കുറവും അദ്ദേഹം പ്രഖ്യാപിച്ചു. പെട്രോളിന്റെയും ഡീസലിന്റെയും എക്സൈസ് തീരുവ കുറയ്‌ക്കാനുള്ള കേന്ദ്രസർക്കാർ തീരുമാനം ഇന്ന് അർദ്ധരാത്രി മുതൽ നടപ്പാക്കാൻ ഗുജറാത്ത് ഭരണകൂടം തീരുമാനിച്ചതായും അദ്ദേഹം കൂട്ടിച്ചേർത്തു. ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്‌കർ സിംഗ് ധാമി വാറ്റ് നികുതിയിൽ ഏഴ് രൂപയുടെ അധിക കുറവ് പ്രഖ്യാപിച്ചു.
ഇതോടെ സംസ്ഥാനത്ത് പെട്രോളിന് മൊത്തം ഏഴ് രൂപ കുറഞ്ഞു. മധ്യപ്രദേശ് സർക്കാരും പെട്രോളിന്റെയും ഡീസലിന്റെയും വാറ്റ് നാല് ശതമാനം കുറച്ചതായി പ്രഖ്യാപിച്ചു. ദീപാവലി പ്രമാണിച്ച് ഹരിയാന സംസ്ഥാന സർക്കാർ എക്സൈസ് വെട്ടിക്കുറച്ചതിന് പിന്നാലെ വാറ്റ് കുറയ്‌ക്കാൻ തീരുമാനിച്ചെന്നും ഇപ്പോൾ പെട്രോളിനും ഡീസലിനും 12 രൂപ കുറയുമെന്നും ഹരിയാന മുഖ്യമന്ത്രി മനോഹർ ലാൽ ഖട്ടർ ട്വിറ്ററിൽ കുറിച്ചു.
Comments