കൊൽക്കത്ത : പെട്രോളിന്റെയും ഡീസലിന്റെയും മൂല്യവർദ്ധിത നികുതി കുറയ്‌ക്കുന്നതിനെക്കുറിച്ച് ഒരക്ഷരം പോലും ഉരിയാടാതെ പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി. സംസ്ഥാനത്തെ ജനങ്ങളിൽ നിന്നും ശക്തമായ പ്രതിഷേധം ഉയരുന്നതിനിടെയാണ് മുഖ്യമന്ത്രിയുടെ മൗനം. കേന്ദ്രം നികുതി കുറച്ച സാഹചര്യത്തിൽ സംസ്ഥാനവും മൂല്യവർദ്ധിത നികുതി കുറയ്‌ക്കണമെന്ന് ബിജെപി ആവശ്യപ്പെട്ടു.
പെട്രോളിന് 5 രൂപയും, ഡീസലിന് 10 രൂപയും എക്‌സൈസ് നികുതിയിളവ് നൽകിയ കേന്ദ്രസർക്കാർ തീരുമാനത്തെ സ്വാഗതം ചെയ്യുന്നതായി പ്രതിപക്ഷ നേതാവ് സുവേന്ദു അധികാരി പറഞ്ഞു. പ്രധാനമന്ത്രി നൽകിയ ദീപാവലി സമ്മാനം അതിയായ സന്തോഷമേകുന്നു. ഇപ്പോൾ പശ്ചിമ ബംഗാൾ സർക്കാരിനും ഇതേ തീരുമാനം സ്വീകരിക്കാം. പെട്രോൾ, ഡീസൽ വില കുറയ്‌ക്കുന്നതിനായി സംസ്ഥാനം മൂല്യവർദ്ധിത നികുതി കുറയ്‌ക്കണമെന്നും സുവേന്ദു അധികാരി വ്യക്തമാക്കി.
കേന്ദ്രം നികുതി കുറച്ച സ്ഥിതിയ്‌ക്ക് മൂല്യവർദ്ധിത നികുതി കുറയ്‌ക്കേണ്ടത് ബംഗാൾ സർക്കാരിന്റെ കടമയാണെന്ന് ബിജെപി നേതാവ് ദിലീപ് ഘോഷ് പ്രതികരിച്ചു. പെട്രോൾ, ഡീസൽ വില കുറച്ച് പൊതുജനങ്ങളുടെ താത്പര്യം സംരക്ഷിക്കാൻ സംസ്ഥാന സർക്കാർ ബാദ്ധ്യസ്ഥരാണെന്നും അദ്ദേഹം വിശദമാക്കി. ഇന്ധന വിലവർദ്ധനവിനെതിരെ ശബ്ദമുയർത്തുന്ന സർക്കാർ നികുതി കുറയ്‌ക്കുന്ന കാര്യത്തിൽ മൗനം പാലിക്കുന്നത് പ്രതിഷേധാർഹമാണെന്നാണ് മറ്റ് ബിജെപി നേതാക്കൾ പറയുന്നത്.
Comments