ദുബായ്: ഇന്ത്യൻ ടീം തങ്ങളുടെ യഥാർഥ കളി പുറത്തെടുത്തപ്പോൾ ടി 20 ലോകകപ്പിൽ സ്‌കോട്ട്‌ലാന്റ് പിടിച്ചു നിൽക്കാനാവാതെ തകർന്നു. രണ്ടാമത് ബാറ്റേന്തിയ ഇന്ത്യ വെറും 6.3 ഓവറിൽ എതിരാളികളുടെ കഥ കഴിച്ചു. ആദ്യ രണ്ട് കളിയിൽ കണ്ട നീലപടയെ അല്ല ദുബായിയിൽ കണ്ടത്. എതിരാളികളെ ഒരു നിലയ്‌ക്കും മുന്നോട്ട് പോകാൻ അനുവദിക്കാതെ ഇന്ത്യ വിജയം സ്വന്തമാക്കുകയായിരുന്നു.
ഓപ്പണർമാരായ കെ എൽ രാഹുലും രോഹിത്ശർമയും തകർത്തടിച്ച കളിയിൽ ഇന്ത്യ മികച്ച തുടക്കം നേടി. 19 പന്തിൽ നിന്ന് 50 റൺസ് നേടിയ രാഹുൽ ആണ് വിജയം എളുപ്പമാക്കിയത്. മൂന്ന് സിക്‌സും ആറ് ബൗണ്ടറിയും അടങ്ങുന്നതാണ് രാഹുലിന്റെ ഇന്നിങ്‌സ്. രോഹിത്ശർമ്മ 16 പന്തിൽ 30 റൺസിന് പുറത്തായി. ഒരു സിക്‌സും അഞ്ച് ബൗണ്ടറിയും രോഹിതിന്റെ വകയായുണ്ടായിരുന്നു.
ക്യാപ്റ്റൻ വിരാട് കോലി രണ്ട് റണ്ണുമായി പുറത്താകാതെ നിന്നു. നേരിട്ട രണ്ടാമത്തെ പന്ത് സിക്‌സർ പറത്തിയാണ് സൂര്യകുമാർ യാദവ് ഇന്ത്യയുടെ വിജയം പൂർത്തിയാക്കിയത്.
81 പന്തുകൾ ബാക്കി നിൽക്കെയാണ് കോലിയും സംഘവും വിജയം ആഘോഷിച്ചത്. ടോസ് കിട്ടിയ ഇന്ത്യ സ്‌കോട്ട്‌ലാന്റിനെ ബാറ്റിങിനയച്ചു. ബാറ്റിങിനിറങ്ങിയ സ്‌കോട്ട്‌ലാന്റ് 17.4 ഓവറിൽ 85 റൺസിന് പുറത്തായി. സ്‌കോർ 13 റൺസിൽ എത്തി നിൽക്കെ അവരുടെ ആദ്യ വിക്കറ്റ് വീണു. കൈൽ കോറ്റ്‌സറെ ജസ്പ്രീത് ബൂംറ ബൗൾഡാക്കി. തുടർന്ന് വന്ന ക്യാപ്റ്റൻ മാത്യു ക്രോസ് രണ്ട് റൺസിന് പുറത്തായി. പിന്നീട് എത്തിയ റിച്ചി ബെറിങ്ടണെ റണ്ണെടുക്കും മുമ്പ് രവീന്ദ്ര ജഡേജ കുറ്റി തെറിപ്പിച്ചു.
ജോർജ് മുൻസി(24) ആണ് ടോപ്‌സ്‌കോറർ. മൈക്കൽ ലീസ്‌ക്(21),മാർക് വാട്ട്(14) എന്നിവരുടെ ചെറുത്ത്‌നിൽപ്പ് ടീമിനെ മൂന്നക്കം കടത്തുമെന്ന് തോന്നിച്ചെങ്കിലും പിന്നീട് എത്തിയവർക്ക് ക്രീസിൽ പിടിച്ചു നിൽക്കാനായില്ല. ക്രിസ് ഗ്രീസ്(1) അശ്വിന്റെ പന്തിൽ പാണ്ഡ്യക്ക് ക്യാച്ച് നൽകി പുറത്തായി. മൂന്ന് പേർ റണ്ണൊന്നും എടുക്കാതെ കീഴടങ്ങി. ബ്രാഡ് വീൽ(2) പുറത്താവാതെ നിന്നു. ഇന്ത്യക്ക് വേണ്ടി മുഹമദ് ഷമി,രവീന്ദ്ര ജഡേജ എന്നിവർ മൂന്ന് വിക്കറ്റ് നേടി. ജസ്പ്രീത് ബൂംറ രണ്ടും രവിചന്ദ്ര അശ്വിൻ ഒരു വിക്കറ്റും നേടി. ജഡേജയാണ് കളിയിലെ താരം. ഇതോടെ ഇന്ത്യ ഗ്രൂപ്പ് രണ്ടിൽ മൂന്നാമത്തെത്തി. നെറ്റ് റൺറേറ്റിൽ രണ്ടാം സ്ഥാനത്തുളള ന്യൂസിലാന്റിനെ മറികടന്നു.
Comments