തിരുവനന്തപുരം: പാർട്ടി അച്ചടക്ക നടപടിയിൽ പ്രതികരിക്കാതെ ക്ഷോഭിതനായി സിപിഎം നേതാവും മുൻ മന്ത്രിയുമായ ജി. സുധാകരൻ. എകെജി സെന്ററിൽ നിന്നും പുറത്തുവന്നപ്പോൾ പ്രതികരിക്കാൻ തയ്യാറാവാതിരുന്ന സുധാകരൻ ക്ലിഫ് ഹൗസിൽ മുഖ്യമന്ത്രിയെ കണ്ടശേഷവും നിലപാട് മാറ്റിയില്ല. സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തിന് ശേഷം സുധാകരൻ നേരെ പോയത് മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിലേക്കായിരുന്നു.
‘ഒന്നും പറയാനില്ല, ഒന്നും പറയേണ്ട കാര്യവുമില്ല. എന്തെങ്കിലുമുണ്ടെങ്കിൽ പാർട്ടി സ്റ്റേറ്റ് സെക്രട്ടറിയോടോ പാർട്ടി ഓഫീസിലോ ചോദിക്കൂ, ഞാൻ തെറ്റൊന്നും ചെയ്തിട്ടില്ല’ എന്നാണ് സുധാകരൻ പറഞ്ഞത്. ഇന്ന് ചേർന്ന സിപിഎം സംസ്ഥാന സെക്രട്ടറിയറ്റ് യോഗത്തിലാണ് സുധാകരനെ പരസ്യമായി ശാസിക്കാൻ തീരുമാനിച്ചത്. സുധാകരൻ അച്ചടക്ക നടപടി നേരിടുന്നത് ഇത് രണ്ടാം തവണയാണ്.
അമ്പലപ്പുഴയിലെ ഇടത് സ്ഥാനാർത്ഥിയായിരുന്ന എച്ച് സലാമിന്റെ വിജയം ഉറപ്പിക്കുന്ന വിധത്തിൽ പ്രചാരണം നടത്തുന്നതിൽ സുധാകരന് വീഴ്ച്ച വന്നുവെന്നാണ് കണ്ടെത്തൽ. സ്ഥാനാർത്ഥിത്വം കിട്ടാതായപ്പോൾ ആത്മാർത്ഥമായി പ്രവർത്തിച്ചില്ലെന്നായിരുന്നു വിമർശനം. തുടർന്നാണ് സുധാകരനെ പരസ്യമായി ശാസിക്കാൻ തീരുമാനിച്ചത്.
Comments