തിരുവനന്തപുരം: മുല്ലപ്പെരിയാർ ബേബി ഡാമിന് താഴെയുള്ള മരങ്ങൾ മുറിച്ച് മാറ്റാൻ തമിഴ്‌നാടിന് അനുമതി നൽകിയതിനെതിരെ രൂക്ഷവിമർശനവുമായി പ്രതിപക്ഷം. മരം മുറിക്കാൻ തമിഴ്‌നാടിന് അനുമതി നൽകിയത് സംസ്ഥാനത്തിന്റെ താത്പര്യത്തിന് വിരുദ്ധമായാണ്. സംഭവത്തിൽ ജുഡീഷ്യൽ അന്വേഷണം നടത്തണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടു. വിഷയത്തിൽ തിരുവഞ്ചൂർ രാധാകൃഷ്ണൻ അടിയന്തര പ്രമേയ നോട്ടീസ് നൽകി. എന്നാൽ സംസ്ഥാനത്തിന്റെ താത്പര്യങ്ങൾ വിരുദ്ധമായി ഒരു നടപടിയും ഉണ്ടാകില്ലെന്ന് വനംമന്ത്രി എ.കെ.ശശീന്ദ്രൻ വ്യക്തമാക്കി.
മുല്ലപ്പെരിയാറിൽ പുതിയ ഡാം വേണം എന്നാണ് സർക്കാർ നിലപാട്. അതിൽ മാറ്റം വരുന്ന ഒരു നിലപാടും സ്വീകരിക്കില്ല. സംസ്ഥാന നിലപാട് സുപ്രീംകോടതിയിൽ ശക്തമായി തന്നെ അവതരിപ്പിക്കും. സുപ്രീംകോടതിയിൽ സ്വീകരിച്ച നിലപാടിന് വിരുദ്ധമായ ഒരു ഉത്തരവും നിലനിൽക്കില്ല. ഉത്തരവ് പുറപ്പെടുവിക്കാൻ ഉണ്ടായ സാഹചര്യവും ആവശ്യമായ അനുമതിയും ഉണ്ടോ എന്ന് വിശദമായി പരിശോധിക്കും. നിലവിലെ ഡാം സുരക്ഷിതമല്ല എന്ന കാര്യം സുപ്രീംകോടതിയെ അറിയിച്ചിട്ടുണ്ട്. പുതിയ ഡാമിന് വേണ്ടി ഫലപ്രദമായ നടപടികളുമായി മുന്നോട്ട് പോകുന്ന സാഹചര്യത്തിൽ വിഷയം സഭ നിർത്തി വച്ചു ചർച്ച ചെയ്യേണ്ട ആവശ്യമില്ലെന്നും ശശീന്ദ്രൻ പറഞ്ഞു.
വിഷയത്തിൽ സർക്കാർ ശക്തമായ നിലപാടെടുക്കണമെന്ന് തിരുവഞ്ചൂർ രാധാകൃഷ്ൺ ആവശ്യപ്പെട്ടു. ജുഡീഷ്യൽ അന്വേഷണത്തിന് സർക്കാർ എന്തിനാണ് മടിക്കുന്നത്. ദേശീയ വൈൽഡ് ലൈഫ് ബോർഡിന്റെ അനുമതി ഇല്ലാതെ എങ്ങനെയാണ് മരം മുറിക്കാൻ ഉത്തരവ് ഇറക്കിയത്. വൈൽഡ് ലൈഫ് ബോർഡിന്റെ ചെയർമാൻ മുഖ്യമന്ത്രിയും വൈസ് ചെയർമാൻ വകുപ്പ് മന്ത്രിയും ആണ്. ഇതൊന്നും അറിയാതെ ഉദ്യോഗസ്ഥർ തീരുമാനങ്ങൾ എടുത്തു എന്ന് പറഞ്ഞാൽ വിശ്വസിക്കാൻ എല്ലാവരും മണ്ടന്മാർ ആണോ എന്നും തിരുവഞ്ചൂർ ചോദിച്ചു. ഉത്തരവ് മരവിപ്പിച്ചവർ എന്ത് കൊണ്ട് അത് റദ്ദാക്കുന്നില്ല. നിയമ വിരുദ്ധമായ ഉത്തരവ് റദ്ദാക്കണം. 152 അടിയിലേക്ക് വെള്ളം സംഭരിക്കാൻ തമിഴ്‌നാടിനെ അനുവദിക്കാനുള്ള നാടകമാണിതെന്നും തിരുവഞ്ചൂർ ആരോപിച്ചു.
Comments