ഇംഫാൽ : മണിപ്പൂരിൽ ബിജെപിയ്ക്ക് കരുത്ത് പകർന്ന് രണ്ട് കോൺഗ്രസ് എംഎൽഎമാർ പാർട്ടി അംഗത്വം സ്വീകരിച്ചു. എംഎൽഎമാരായ രാജ്കുമാർ ഇമോ സിംഗ്, യാംതോംഗ് ഹവോകിപ്പ് എന്നിവരാണ് ബിജെപിയിൽ ചേർന്നത്. നിയമസഭാ തെരഞ്ഞെടുപ്പിന് മാസങ്ങൾ മാത്രം ശേഷിക്കേയാണ് കോൺഗ്രസിനെ പ്രതിരോധത്തിലാക്കി എംഎൽഎമാരുടെ കൊഴിഞ്ഞുപോക്ക്.
ബിജെപി ആസ്ഥാനത്ത് നടന്ന പരിപാടിയിലാണ് എംഎൽഎമാർ പാർട്ടി അംഗത്വം സ്വീകരിച്ചത്. കേന്ദ്രമന്ത്രി സർബാനന്ദ സോനോവാളും, മണിപ്പൂരിന്റെ പാർട്ടി ചുമതലയുള്ള സാമ്പിത് പത്രയും ചേർന്ന് എംഎൽഎമാരെ പാർട്ടിയിലേക്ക് സ്വാഗതം ചെയ്തു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ വടക്ക് കിഴക്കൻ സംസ്ഥാനങ്ങൾക്ക് അതിന്റെ വ്യക്തിത്വം തിരിച്ചു ലഭിച്ചെന്ന് സോനോവാൾ പറഞ്ഞു.
ജനങ്ങൾക്കിടയിൽ ശക്തമായ സ്വാധീനമുള്ള രണ്ട് പ്രബലരായ നേതാക്കന്മാരാണ് ബിജെപിയുടെ ഭാഗമായിരിക്കുന്നത്. കോൺഗ്രസിൽ നിലനിന്നിരുന്ന ആഭ്യന്തര പ്രശ്നങ്ങളാണ് എംഎൽഎമാർ പാർട്ടിവിടാൻ കാരണമെന്നാണ് വിവരം. നേതൃത്വത്തിനെതിരെ ശബ്ദമുയർത്തിയ രാജ്കുമാർ സിംഗിനെതിരെ പാർട്ടി നടപടി സ്വീകരിച്ചിരുന്നു.
രാഷ്ട്രീയ പശ്ചാത്തലമുള്ള കുടുംബത്തിൽ നിന്നുള്ള എംഎൽഎയാണ് രാജ്കുമാർ സിംഗ്. അദ്ദേഹത്തിന്റെ പിതാവ് രാജ്കുമാർ ജയചന്ദ്ര സിംഗ് മണിപ്പൂരിൽ നിന്നുള്ള ആദ്യ കേന്ദ്രമന്ത്രിയായിരുന്നു. വരാനിരിക്കുന്ന ബിജെപി തുടർഭരണം നേടുമെന്ന് പാർട്ടി അംഗത്വം സ്വീകരിച്ച ശേഷം ഇരുവരും പ്രതികരിച്ചു.
Comments