തിരുവനന്തപുരം : സിനിമാ ചിത്രീകരണം തടസ്സപ്പെടുത്തിക്കൊണ്ട് യൂത്ത് കോൺഗ്രസ് നടത്തുന്ന പ്രതിഷേധത്തിനെതിരെ കെപിസിസി അദ്ധ്യക്ഷൻ കെ സുധാകരൻ. സിനിമ സർഗാത്മക പ്രവർത്തനമാണ്. സിനിമയെ സംരക്ഷിക്കേണ്ട ചുമതല കോൺഗ്രസിനുണ്ടെന്നും സുധാകരൻ പറഞ്ഞു. കെപിസിസി ഭാരവാഹി യോഗത്തിലാണ് അദ്ധ്യക്ഷൻ ഷൂട്ടിംഗ് സെറ്റുകളിലേക്കുളള പ്രതിഷേധം ശരിയല്ലെന്ന് ചൂണ്ടിക്കാട്ടിയത്.
കേരള സർക്കാർ ഇന്ധന നികുതി കുറയ്ക്കാത്തതിനെതിരെയുള്ള സമരം ശക്തമാക്കാനും കെപിസിസി യോഗത്തിൽ തീരുമാനമായി. സെക്രട്ടേറിയറ്റ് മുതൽ രാജ്ഭവൻ വരെ മനുഷ്യച്ചങ്ങല തീർക്കും. ബ്ലോക്ക് തലം മുതൽ പ്രതിഷേധം ശക്തമാക്കാനും യോഗം തീരുമാനിച്ചു.
ഇന്ധന വിലയ്ക്കെതിരെ കൊച്ചിയിൽ കോൺഗ്രസ് പ്രവർത്തകർ നടത്തിയ സമരത്തിനെതിരെ നടൻ ജോജു ജോർജ് പ്രതിഷേധമറിയിച്ചുകൊണ്ട് രംഗത്തെത്തിയിരുന്നു. ഇതിന് പ്രതികാരമായി ജോജു അഭിനയിക്കുന്ന കീടം എന്ന സിനിമയുടെ സെറ്റിലേക്ക് യൂത്ത് കോൺഗ്രസ് പ്രവർത്തകർ കഴിഞ്ഞ ദിവസം പ്രതിഷേധ മാർച്ച് നടത്തി. ഷൂട്ടിംഗ് തടസ്സപ്പെടുത്തി. പ്രവർത്തകർ ജോജുവിനെതിരെ മുദ്രാവാക്യം വിളിക്കുകയും ചെയ്തിരുന്നു. ഷാജി കൈലാസ് ചിത്രം കടുവയുടെ ലൊക്കേഷനിലേക്കും യൂത്ത് കോൺഗ്രസ് മാർച്ച് നടത്തിയിരുന്നു.
കൊച്ചിയിലെ ഷേണായീസ് തീയേറ്ററിന് മുന്നിൽ ജോജുവിന്റെ പേരും ഫോട്ടോയും പതിപ്പിച്ച റീത്ത് വെച്ചാണ് യൂത്ത് കോൺഗ്രസ് ഇന്ന് പ്രതിഷേധം നടത്തിയത്. ഇത്തരം പ്രതിഷേധങ്ങൾ സിനിമാ ചിത്രകരണത്തിന് ബുദ്ധിമുട്ടുണ്ടാക്കുന്ന സാഹചര്യത്തിലാണ് കെപിസിസി അദ്ധ്യക്ഷൻ അതൃപ്തി അറിയിച്ചത്.
Comments