പാലക്കാട്: ചരിത്രപ്രാധാന്യമുള്ള കൽപ്പാത്തി രഥോത്സവത്തിലെ സുപ്രധാന ചടങ്ങുകൾക്ക് ജില്ലാ ഭരണകൂടം നിഷേധിച്ച ജില്ലാ ഭരണകൂടത്തിന്റെ നടപടി പുന:പരിശോധിക്കണമെന്ന് ബിജെപി ജില്ല കമ്മറ്റി ആവശ്യപ്പെട്ടു. ഭരണകൂടത്തിന്റെ നിലപാട് പുന:പരിശോധിച്ച് തൃശൂർ പൂരം മാതൃകയിൽ കൽപ്പാത്തി രഥോത്സവത്തിന് സർക്കാർ അനുമതി നൽകണമെന്നാണ് കമ്മറ്റി ആവശ്യപ്പെട്ടത്.
ബിജെപി ജില്ലാ അദ്ധ്യക്ഷൻ കെ.എം.ഹരിദാസ്, ജില്ലാ ജനറൽ സെക്രട്ടറി പി.വേണുഗോപാൽ, പാലക്കാട് നഗരസഭാ കൗൺസിലർമാരായ വിശ്വനാഥൻ, സുഭാഷ് കൽപ്പാത്തി എന്നിവർ കൽപ്പാത്തി കുണ്ടമ്പലം സന്ദർശിച്ചിരുന്നു. ഇതിനു ശേഷമാണ് നിലപാടിൽ പുന:പരിശോധന വേണമെന്ന ആവശ്യം ഉന്നയിച്ചത്.
നവംബർ 14,15,16 തീയതികളിൽ നടത്താനിരുന്ന രഥപ്രയാണം, രഥ സംഗമം എന്നിവ ഒഴിവാക്കാനായിരുന്നു ജില്ലാ ഭരണകൂടത്തിന്റെ തീരുമാനം. കൊറോണ മാനദണ്ഡങ്ങൾ പാലിക്കുമെന്ന് ഉറപ്പുനൽകിയില്ലെന്നതിന്റെ പേരിലാണ് രഥോത്സവത്തിന്റെ സുപ്രധാന ചടങ്ങുകൾ ഉപേക്ഷിക്കാൻ ജില്ലാ ഭരണകൂടം തീരുമാനിച്ചത്. കൊറോണ മാർഗനിർദ്ദേശങ്ങൾ പാലിക്കാൻ പോലീസിനെ നിയോഗിക്കണമെന്ന ക്ഷേത്ര കമ്മറ്റികളുടെ അഭിപ്രായവും അംഗീകരിക്കപ്പെട്ടില്ല.
ക്ഷേത്രത്തിലെ മറ്റ് ചടങ്ങുകൾ നടത്താൻ അനുമതി നൽകിയിട്ടുണ്ട്. എന്നാൽ ഉത്സവത്തിന്റെ ഭാഗമായി നടത്തിവരാറുള്ള അന്നദാനത്തിനും അനുമതി നിഷേധിച്ചു. കൂടാതെ ക്ഷേത്ര പരിസരത്തും, ഗ്രാമ വീഥികളിലും നിലവിൽ പ്രവർത്തിച്ചുവരുന്ന കച്ചവട സ്ഥാപനങ്ങൾ ഒഴികെ മറ്റ് കച്ചവടങ്ങൾക്കുള്ള അനുമതിയും ഭരണകൂടം നിഷേധിച്ചിട്ടുണ്ട്. ജില്ലാ ഭരണകൂടത്തിന്റെ ഈ ഉത്തരവിനെ തുടർന്ന് പ്രതിഷേധവുമായി ക്ഷേത്ര കമ്മറ്റികൾ രംഗത്തെത്തിയിരുന്നു.
Comments