കണ്ണൂർ: നിയമവിരുദ്ധമായി കയ്യടക്കിയ ക്ഷേത്രങ്ങൾ ഭക്തജനങ്ങൾക്ക് വിട്ടു നൽകണമെന്നവശ്യപ്പെട്ട് ഹിന്ദു ഐക്യവേദി മലബാർ ദേവസ്വം ബോർഡ് ഓഫീസ് പ്രതീകാത്മകമായി പിടിച്ചെടുത്തു. ഹിന്ദു ഐക്യവേദി സംസ്ഥാന വർക്കിങ് പ്രസിഡന്റ് വത്സൻ തില്ലങ്കേരിയുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം. തീരുമാനം പുനഃപരിശോധിക്കുമെന്നു ദേവസ്വം കമ്മീഷണർ രേഖാമൂലം ഉറപ്പ് നൽകിയ ശേഷമാണ് സ്ത്രീകൾ അടക്കമുളള ഭക്തജനങ്ങൾ പിരിഞ്ഞത്.
പോയിലൂർ മുത്തപ്പൻ മടപ്പുര ക്ഷേത്രം ഉൾപ്പെടെ പോലീസി്‌ന്റെ ബലത്തിൽ ദേവസ്വം അധികൃതർ അടുത്ത ദിവസങ്ങളിൽ ബലമായി പിടിച്ചെടുത്തിരുന്നു. നേരത്തെ
ഗുരുവായൂർ പാർത്ഥസാരഥി ക്ഷേത്രം, വളാഞ്ചേരി വൈലത്തൂർ ക്ഷേത്രം, മട്ടന്നൂർ മഹാദേവ ക്ഷേത്രം തുടങ്ങിയവയും ഇങ്ങനെ നിയമവിരുദ്ധമായി മലബാർ ദേവസ്വം ബോർഡ് കയ്യടക്കി. ഈ നടപടിക്കെതിരെയായിരുന്നു വേറിട്ട സമരം.
ഭക്തർ ദേവസ്വം ബോർഡ് ആസ്ഥാനം വളഞ്ഞതോടൊപ്പം ഹിന്ദു ഐക്യവേദി നേതാക്കൾ ദേവസ്വം കമ്മീഷണർ എ.എൻ നീലകണ്ഠനെ ഉപരോധിച്ചു. ആവശ്യങ്ങൾ അംഗീകരിച്ചില്ലെങ്കിൽ സമരം ശക്തമാക്കുമെന്ന് മുന്നറിയിപ്പ് നൽകി. ആവശ്യങ്ങൾ ദേവസ്വം ബോർഡ് കമ്മീഷണർ പരിഗണിച്ചതായി രേഖാമൂലം എഴുതി നൽകിയതോടെയാണ് രണ്ടര മണിക്കൂറിലേറെ നീണ്ട ഉപരോധം അവസാനിച്ചത്.
പിടിച്ചെടുത്ത ക്ഷേത്രങ്ങൾ ഭക്തരെ തിരിച്ചേൽപിക്കണമെന്നും ക്ഷേത്രം ഭരിക്കേണ്ടത് ഭക്തജനങ്ങളാണെന്നും ആരാധനാലയങ്ങളുടെ കാര്യത്തിൽ മറ്റ് മതസ്ഥർക്ക് ഒരു നീതി ഹിന്ദുവിന് വേറൊരു നീതി എന്ന് പാടില്ലെന്ന് ഉൾപ്പെടെയുളള പ്ലക്കാർഡുകളും പിടിച്ചാണ് സ്ത്രീകൾ അടക്കമുളളവർ പ്രതിഷേധത്തിൽ അണിനിരന്നത്.
ഹൈന്ദവ വിരുദ്ധ നീക്കങ്ങളിൽ നിന്ന് സർക്കാർ പിന്നോട്ട് പോയില്ലെങ്കിൽ സമരം കൂടുതൽ ശക്തമാക്കുമെന്ന് ഹിന്ദു ഐക്യവേദി സർക്കാരിന് മുന്നറിയിപ്പ് നൽകി.
Comments