ശ്രീനഗർ : ജമ്മുകശ്മീരിൽ ഭീകരനെ പിടികൂടി.ഗ്രനേഡുമായാണ് ഭീകരൻ പിടിയിലായത്. ഗന്ദർബാലിൽ നിന്നാണ് ഭീകരൻ ജമ്മുകശ്മീർ പോലീസിന്റെ പിടിയിലാവുന്നത്.
പിടിയിലായ ഭീകരൻ ഗന്ദർബാളിലെ സേപോറ സ്വദേശിയായ അർഷാദ് അഹമ്മദ് മിർ ആണെന്ന് പോലീസ് തിരിച്ചറിഞ്ഞു. സൈനിക വാഹനത്തിന് സമീപം സംശയാസ്പദമായ രീതിയിൽ ചുറ്റിക്കറങ്ങുന്നത് ശ്രദ്ധയിൽപ്പെട്ടാണ് ഇയാളെ പോലീസ് പിടികൂടിയത്. പോലീസ് പിടികൂടുമെന്ന് മനസിലാക്കിയ അർഷാദ് ഓടിരക്ഷപ്പെടാൻ ശ്രമം നടത്തിയിരുന്നതായും കശ്മീർ പോലീസ് അറിയിച്ചു.
ലഷ്‌കർ-ഇ-തൊയ്ബയുടെ റെസിസ്റ്റൻസ് ഫ്രണ്ട് വിഭാഗം ഭീകരരുടെ സഹായിയാണ് പ്രതിയെന്ന് അന്വേഷണത്തിൽ കണ്ടെത്തി. സ്വന്തം സഹോദരൻ ലത്തീഫ് അഹമ്മദ് മിറിനെയും ഇയാൾ തീവ്രവാദ ഗ്രൂപ്പിന്റെ ഭാഗമാക്കിയിരുന്നു.
കഴിഞ്ഞ ദിവസം സുരക്ഷാ സേന ഭീകരനെ വധിച്ചിരുന്നു. ശ്രീനഗറിലെ ബെമിന മേഖലയിൽ ഉണ്ടായ ഏറ്റുമുട്ടലിലാണ് ഭീകരൻ കൊല്ലപ്പെട്ടത്.ഇയാളിൽ നിന്ന് എകെ 47 റൈഫിലും സ്‌ഫോടക വസ്തുക്കളുംകണ്ടെത്തിയിരുന്നു.
പ്രദേശത്ത് ഭീകരൻ ഒളിച്ചിരിക്കുന്നതായി രഹസ്യവിവരം ലഭിച്ചതിനെ തുടർന്നാണ് തെരച്ചിൽ നടത്തിയത്.സുരക്ഷാ സേന പ്രദേശത്ത് എത്തിയതോടെ ഭീകരർ വെടിയുതിർക്കുകയായിരുന്നു. തുടർന്ന് സൈന്യം നടത്തിയ പ്രത്യാക്രമണത്തിലാണ് ഭീകരൻ കൊല്ലപ്പെട്ടത്.കുൽഗാമിൽ ഇന്നലെ രാവിലെ മുതൽ നടക്കുന്ന ഏറ്റുമുട്ടലിൽ രണ്ട് ഭീകരരെയും സൈന്യം വധിച്ചിരുന്നു.
Comments