ഹൈദരാബാദ്: രാജ്യത്ത് ന്യൂനമർദ്ദത്തിന്റെ കെടുതികൾ കുറച്ച് ദിവസങ്ങൾ കൂടി തുടരുമെന്ന് കാലാവസ്ഥാ കേന്ദ്രം. 17 വരെ ഒഡീഷയിലും ആ്ന്ധ്രയിലും കനത്ത മഴയ്ക്കും ചുഴലിക്കാറ്റിനും സാദ്ധ്യതയുണ്ടെന്നാണ് കാലാവസ്ഥാ കേന്ദ്രം ഒടുവിൽ പുറത്തുവിട്ട റിപ്പോർട്ടിൽ പറയുന്നത്.
തിങ്കളാഴ്ചയോടെ ന്യൂനമർദ്ദം പടിഞ്ഞാറ്-വടക്കുപടിഞ്ഞാറ് ദിശയിലേക്ക് നീങ്ങും. തുടർന്ന് വടക്കൻ ആൻഡമാൻ കടലിലും അതിനോട് ചേർന്നുള്ള തെക്കുകിഴക്കൻ ബംഗാൾ ഉൾക്കടലിലും എത്തി ശക്തിയേറിയ ന്യൂനമർദമായി മാറും. ഇത് പടിഞ്ഞാറ്-വടക്കുപടിഞ്ഞാറ് ദിശയിൽ നീങ്ങുന്നത് തുടരുകയും കൂടുതൽ ശക്തിപ്പെടുകയും വ്യാഴാഴ്ചയോടെ ആന്ധ്രാപ്രദേശ് തീരത്ത് എത്തുകയും ചെയ്യും എന്നാണ് കാലാവസ്ഥ വകുപ്പ് വ്യക്തമാക്കിയത്.
ന്യൂനമർദ്ദം കാരണം തിങ്കളാഴ്ച വരെ ആൻഡമാൻ നിക്കോബാർ ദ്വീപുകളിൽ കനത്തതോ അതിശക്തമായതോ ആയ മഴയ്‌ക്ക് സാധ്യതയുണ്ട്. തെക്കൻ തീരപ്രദേശമായ ഒഡീഷയിലെ ഗഞ്ചം, ഗജപതി എന്നിവിടങ്ങളിൽ ബുധനാഴ്ച കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
ആന്ധ്രാപ്രദേശിലെ തീരദേശ മേഖലയിൽ ഒട്ടുമിക്ക സ്ഥലങ്ങളിലും ശക്തി കുറഞ്ഞ മഴയ്‌ക്കും ഒറ്റപ്പെട്ട സ്ഥലങ്ങളിൽ അതിശക്തമായ മഴയ്‌ക്കും സാധ്യതയുണ്ട്. ബുധനാഴ്ച മുതൽ ആന്ധ്രാപ്രദേശ്, തെക്കൻ ഒഡീഷ തീരങ്ങളിൽ മണിക്കൂറിൽ 65 കിലോമീറ്റർ വേഗതയിൽ ചുഴലിക്കാറ്റ് വീശാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകി. തിങ്കളാഴ്ച വരെ ആൻഡമാൻ കടലും തെക്കുകിഴക്കൻ ബംഗാൾ ഉൾക്കടലും പ്രക്ഷുബ്ധമായതിനാൽ മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്ന് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
Comments