ഇടുക്കി : കേരളത്തിന് ആശങ്കയായി മുല്ലപ്പെരിയാറിലെ ജലനിരപ്പ് ഉയരുന്നു. നിലവിൽ 139.85 ആണ് അണക്കെട്ടിലെ ജല നിരപ്പ്. ജില്ലയിൽ ശക്തമായ മഴ തുടരുന്നതിനാൽ അണക്കെട്ടിലെ ജലനിരപ്പ് ഇനിയും ഉയരുമെന്നാണ് വിലയിരുത്തൽ.
അണക്കെട്ടിന്റെ വൃഷ്ടി പ്രദേശങ്ങളിൽ ഇടവിട്ട ശക്തമായ മഴ ലഭിക്കുന്നുണ്ട്. അതുകൊണ്ടുതന്നെ ശക്തമായ നീരൊഴുക്കാണ് അണക്കെട്ടിലേക്കുള്ളത്. നിലവിൽ നാലായിരത്തോളം ഘനയടി വെള്ളമാണ് അണക്കെട്ടിലേക്ക് ഒഴുകിയെത്തുന്നത് എന്നാണ് വിവരം. നിലവിലെ റൂൾകർവ് പരിധി 141 അടിയാണ്.
അതേസമയം ജലനിരപ്പ് ഉയർന്നിട്ടും കൊണ്ടുപോകുന്ന വെള്ളത്തിന്റെ അളവ് തമിഴ്‌നാട് ഉയർത്തിയിട്ടില്ല. 556 ഘന അടിവെള്ളമാണ് ഇപ്പോഴും സംസ്ഥാനം കൊണ്ടുപോകുന്നത്. ജലനിരപ്പ് ഉയരുന്ന സാഹചര്യത്തിൽ കൂടുതൽ ജലം കൊണ്ടുപോകണമെന്ന് കേരളം തമിഴ്‌നാടിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.
മഴയിൽ ഇടുക്കി അണക്കെട്ടിന്റെ ജലനിരപ്പിലും കാര്യമായ വർദ്ധനവുണ്ട്. നിലവിൽ അണക്കെട്ടിലെ ജലനിരപ്പ് 2398.58 അടിയാണ്. ജലനിരപ്പ് ഉയരുന്ന സാഹചര്യത്തിൽ ഇന്നലെ അണക്കെട്ട് തുറക്കാൻ തീരുമാനിച്ചെങ്കിലും പിന്നീട് തീരുമാനം മാറ്റുകയായിരുന്നു. ജലനിരപ്പ് 2399.03 അടിയായാൽ അണക്കെട്ട് തുറക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കും.
Comments