പാട്‌ന: മാദ്ധ്യമ പ്രവർത്തകന്റെ മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തി. 22 വയസ്സുകാരനായ ബുദ്ധിനാഥ് ഝായുടെ മൃതദേഹമാണ് ബിഹാറിലെ മധുബാനി ജില്ലയിലെ ഒരു ഗ്രാമത്തിൽ നിന്നും ദുരൂഹനിലയിൽ കണ്ടെത്തിയത്. നാല് ദിവസം മുൻപ് ഇയാളെ കാണാതായതായി ബന്ധുക്കൾ പരാതി നൽകിയിരുന്നു. പ്രാദേശിക വാർത്താ പോർട്ടൽ നടത്തുകയാണ് ബുദ്ധിനാഥ്.
പ്രദേശത്ത് പ്രവർത്തിക്കുന്ന വ്യാജ മെഡിക്കൽ ക്ലിനിക്കുകളെ കുറിച്ച് കാണാതാകുന്നതിന് രണ്ട് ദിവസം മുൻപ് ബുദ്ധിനാഥ് ഒരു വാർത്താ നൽകിയിരുന്നു. ഇതിനെകുറിച്ച് ഫേസ്ബുക്കിൽ പോസ്റ്റിട്ട് രണ്ട് ദിവസങ്ങൾക്ക് ശേഷമാണ് ഇയാളെ കാണാതായത്. ബുദ്ധിനാഥിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ പ്രദേശത്തെ നിരവധി ക്ലിനിക്കുകൾ അടച്ചുപൂട്ടുകയും വൻ തുക പിഴ ഈടാക്കുകയും ചെയ്തിരുന്നു.
തുടർന്നുള്ള ദിവസങ്ങളിൽ ബുദ്ധിനാഥിനെ പലരും ഭീഷണിപ്പെടുത്തിയിരുന്നതായി ബന്ധുക്കൾ പറയുന്നു. ഇത്തരം റിപ്പോർട്ടുകൾ ചെയ്യരുതെന്ന് ആവശ്യപ്പെട്ട് ലക്ഷങ്ങൾ കൈക്കൂലി വാഗ്ദാനം ചെയ്തും ഭീഷണിപ്പെടുത്തിയും ആളുകൾ സമീപിച്ചിരുന്നു. നവംബർ ഒൻപതിനാണ് ഇദ്ദേഹത്തെ കാണാതാകുന്നത്. ബന്ധുക്കൾ പോലീസിൽ പരാതി നൽകിയിരുന്നെങ്കിലും അദ്ദേഹത്തെ കണ്ടെത്താനായില്ല. മൊബൈൽ ഫോണും സ്വിച്ച് ഓഫ് ആയ നിലയിലായിരുന്നു.
കത്തിക്കരിഞ്ഞ മൃതദേഹം റോഡരികിൽ തള്ളിയ നിലയിലാണ് കണ്ടെത്തിയത്. പോസ്റ്റുമോർട്ടത്തിന് ശേഷം മൃതദേഹം സംസ്‌കരിച്ചതായി ബന്ധുക്കൾ അറിയിച്ചു. സംഭവത്തിൽ പ്രദേശത്ത് പ്രതിഷേധം ഉയർന്നിരിക്കുകയാണ്. സമീപത്തെ പോലീസ് സ്‌റ്റേഷനിൽ നിന്ന് വളരെ അടുത്താണ് ബുദ്ധിനാഥിന്റെ വീട്. ഇവിടുത്തെ സിസിടിവി ദൃശ്യങ്ങളിൽ ഫോൺ ചെയ്യുന്ന ബുദ്ധിനാഥിന്റെ വീഡിയോ ലഭിച്ചിട്ടുണ്ട്. എന്നിട്ടും അദ്ദേഹത്തെ കണ്ടെത്താനാകാഞ്ഞതിൽ പോലീസിനെതിരെ വലിയ വിമർശനമാണ് ഉയരുന്നത്.















