കൊച്ചി: മുൻ മിസ് കേരള അൻസി കബീർ ഉൾപ്പെടെ മൂന്ന് പേർ വാഹനാപകടത്തിൽ മരിച്ച സംഭവത്തിൽ ദുരൂഹതകൾ ഏറുന്നു. ഇവരെ പിന്തുടർന്ന ഓഡി കാർ ഓടിച്ച വ്യവസായി സൈജു തങ്കച്ചനും കേസിൽ പങ്കെന്ന് സൂചന. കാക്കനാട് സ്വദേശിയായ സൈജു പോലീസിന് കൊടുത്ത മൊഴികൾ കളവാണെന്ന് തെളിഞ്ഞതോടെയാണ് സംഭവത്തിൽ ദുരൂഹതകൾ വർദ്ധിക്കുന്നത്. മരണപ്പെട്ടവർ പങ്കെടുത്ത പാർട്ടി നടന്ന ഫോർട്ട്‌കൊച്ചിയിലെ നമ്പർ 18 ഹോട്ടലിന്റെ ഉടമ ഒളിവിൽ പോയതായാണ് വിവരം.
ഹോട്ടലുടമയുമായി സൈജു തങ്കച്ചന് ബന്ധമുണ്ട്. ഇയാളെ കേന്ദ്രീകരിച്ചാണ് ഇപ്പോൾ അന്വേഷണം പുരോഗമിക്കുന്നത്. ഹോട്ടലിലെ സിസിടിവി ദൃശ്യങ്ങൾ അടങ്ങിയ ഹാർഡ് ഡിസ്‌ക് ഇതുവരെ പോലീസിന് ലഭിച്ചിട്ടില്ല. ഹാർഡ് ഡിസ്‌കുമായി ഹോട്ടലുടമ കടന്നതായാണ് പോലീസ് സംശയിക്കുന്നത്. ഹാർഡ് ഡിസ്‌ക്കിലെ ദൃശ്യങ്ങൾ സംഭവത്തിലെ ദുരൂഹതമാറ്റാൻ സഹായിക്കുമെന്നാണ് നിഗമനം. അതിനാൽ തന്നെ പോലീസ് ഇക്കാര്യത്തിൽ അന്വേഷണം ശക്തമാക്കിയിട്ടുണ്ട്. ഹോട്ടലുടമയുടെ നിർദ്ദേശപ്രകാരമായാണ് സിസിടിവി ദൃശ്യങ്ങൾ അടങ്ങിയ ഹാർഡ് ഡിസ്‌ക് ഒളിപ്പിച്ചതെന്ന് ജീവിനക്കാർ മൊഴി നൽകിയിരുന്നു.
സൈജുവിനെ ഇന്നലെ മണിക്കൂറുകളോളം നേരമാണ് പോലീസ് ചോദ്യം ചെയ്ചത്. ഹോട്ടലിൽ അർദ്ധരാത്രിവരെ നീണ്ട ആഘോഷം കഴിഞ്ഞാണ് നാലംഗ സംഘം നീല ഫോർഡ് ഫിഗോ കാറിൽ പുറപ്പെട്ടത്. സൈജു ഇവരെ പിന്തുടർന്നിരുന്നു. കുണ്ടന്നൂരിൽ കാർ തടഞ്ഞ് അൻസിയുടെ സംഘവുമായി സംസാരിച്ചു. തുടർന്ന് ഇവർ അതിവേഗത്തിൽ കാറോടിച്ച് പോകുന്നതാണ് സിസിടിവി ദൃശ്യത്തിലുള്ളത്. സൈജു അപകട സ്ഥലത്ത് എത്തിയെങ്കിലും ഇവരെ രക്ഷപെടുത്താതെ ഇടപ്പള്ളിയിലേക്ക് പോവുകയായിരുന്നു.
വാഹനാപകടം മദ്യലഹരിയിൽ നടത്തിയ മത്സരയോട്ടത്തിൽ തന്നെയെന്ന് സൈജുവാണ് വെളിപ്പെടുത്തിയത്. ഹോട്ടലിൽ നിന്ന് തമാശയ്‌ക്കാണ് മത്സരയോട്ടം ആരംഭിച്ചത്. രണ്ടു തവണ അൻസിയും സംഘവും ഉൾപ്പെട്ട വാഹനമോടിച്ച അബ്ദുൾ റഹ്മാൻ തന്നെ ഓവർ ടേക്ക് ചെയ്തു. ഒരു തവണ താനും അവരെ ഓവർ ടേക്ക് ചെയ്‌തെന്ന് സൈജു പറഞ്ഞിട്ടുണ്ട്. ഇടപ്പള്ളി എത്തിയപ്പോൾ മോഡലുകൾ സഞ്ചരിച്ച വാഹനം കണ്ടെത്താൻ സാധിച്ചില്ല. തുടർന്ന് തിരികെ വന്നപ്പോഴാണ് കാർ അപകടത്തിൽപ്പെട്ടത് കണ്ടതെന്നും ഇയാൾ പോലീസിന് മൊഴി നൽകിയിരുന്നു.
അൻസി കബീർ, റണ്ണറപ്പ് അജ്ഞന ഷാജൻ, സുഹൃത്ത് മുഹമ്മദ് ആഷിഖ്, ഡ്രൈവർ അബ്ദുൾ റഹ്മാൻ എന്നിവരാണ് വാഹത്തിലുണ്ടായിരുന്നത്. അപകടത്തിൽ ഡ്രൈവർ മാത്രം രക്ഷപെട്ടിരുന്നു. പാർട്ടിയിൽ പങ്കെടുത്ത് മടങ്ങവെ നവംബർ ഒന്നിനു പുലർച്ചെയാണ് അപകടം ഉണ്ടായത്. അബ്ദുൾ റഹ്മാനെ കഴിഞ്ഞ ദിവസം പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇയാൾ മദ്യപിച്ചാണ് വാഹനം ഓടിച്ചതെന്നാണ് പോലീസ് അറിയിച്ചത്. ഇയാൾക്കെതിരെ കൊലപാതകമല്ലാത്ത നരഹത്യയ്‌ക്ക് കേസെടുത്തിട്ടുണ്ട്.
Comments