ലക്നൗ: ഉത്തർപ്രദേശിന്റെ വികസനത്തിൽ പുതുചരിത്രമെഴുതി പൂർവ്വാഞ്ചൽ എക്സ്പ്രസ് വേയുടെ ഉദ്ഘാടനം നാളെ പ്രധാനമന്ത്രി നരേന്ദ്ര മോദി നിർവഹിക്കും. പൂർവ്വാഞ്ചൽ എക്സ്പ്രസ് വേയുടെ നീളം 341 കിലോമീറ്ററാണ്. ഇത് ലക്നൗ-സുൽത്താൻപൂർ റോഡിൽ (ദേശീയ പാത -731) സ്ഥിതി ചെയ്യുന്ന ചൗദ്‌സാരായി ഗ്രാമത്തിൽ നിന്ന് ആരംഭിച്ച് യുപി-ബിഹാർ അതിർത്തിയിൽ നിന്ന് 18 കിലോമീറ്റർ കിഴക്കായി ദേശീയ പാത നമ്പർ 31-ൽ സ്ഥിതി ചെയ്യുന്ന ഹൈദരിയ ഗ്രാമത്തിൽ അവസാനിക്കും.
എക്‌സ്പ്രസ് വേയ്‌ക്ക് ആറു വരിയാണുളളത്. ഭാവിയിൽ എട്ടു വരിയായി വികസിപ്പിക്കും. ഏകദേശം 22,500 കോടി രൂപ ചെലവിൽ നിർമ്മിക്കപ്പെട്ട പുർവാഞ്ചൽ എക്സ്പ്രസ് വേ ഉത്തർപ്രദേശിന്റെ കിഴക്കൻ ഭാഗത്തിന്റെ പ്രത്യേകിച്ച് ലഖ്നൗ, ബരാബങ്കി, അമേഠി, അയോധ്യ, സുൽത്താൻപൂർ, അംബേദ്കർ നഗർ, അസംഗഡ്, മൗ ,ഗാസിപൂർ എന്നീ ജില്ലകളുടെ സാമ്പത്തിക വികസനത്തിന് ഉത്തേജനം നൽകും.
നോയിഡയിൽ നിന്ന് (ഡൽഹി-എൻസിആർ) ആഗ്രയിലേക്കുള്ള യാത്രയ്‌ക്ക് ഉപയോഗിക്കുന്ന യമുന എക്സ്പ്രസ് വേയേക്കാൾ മികച്ചതായിരിക്കുമെന്ന് ഉത്തർപ്രദേശ് സർക്കാർ വ്യക്തമാക്കുന്നു. നിർദ്ദിഷ്ട 340 കിലോമീറ്റർ ഹൈവേ കിഴക്കൻ ഉത്തർപ്രദേശിന് ഒരു അനുഗ്രഹമായിരിക്കും. ഇത് പ്രദേശത്തിന്റെ വിദൂര പ്രദേശങ്ങളെ സംസ്ഥാന തലസ്ഥാനത്തോട് മാത്രമല്ല, ഡൽഹിയോടും അടുപ്പിക്കുമെന്ന് യുപി സർക്കാർ ഉന്നത ഉദ്യോഗസ്ഥൻ പറഞ്ഞു.
ഇത് സംസ്ഥാന തലസ്ഥാനമായ ലക്നൗവിലേക്ക് അധിക കണക്റ്റിവിറ്റി നൽകും. കർഷകർക്കും ഇത് ഗുണം ചെയ്യും, അവർക്ക് അവരുടെ ഉൽപ്പന്നങ്ങൾ സംസ്ഥാന തലസ്ഥാനത്തേക്ക് നേരിട്ട് കൊണ്ടുവരാൻ കഴിയുംമെന്ന് ഉത്തർപ്രദേശ് അഡീഷണൽ ചീഫ് സെക്രട്ടറി (ആഭ്യന്തര) അവനീഷ് കെ അവസ്തി പറഞ്ഞു. യമുന എക്സ്പ്രസ് വേയേക്കാൾ ഒരു മീറ്റർ വീതി കൂടുതലാണ് പൂർവ്വാഞ്ചൽ എക്സ്പ്രസ് വേയുടെ മീഡിയൻ. ഇതിന് സിഎൻജി സ്റ്റേഷനുകളും ഉണ്ടാകും. എക്‌സ്പ്രസ് വേ പരിപാടിയുടെ വിപുലീകരണത്തിന്റെ ഉത്തരവാദിത്തമുള്ള സംസ്ഥാന സർക്കാരിന്റെ ഏജൻസിയായ ഉത്തർപ്രദേശ് എക്‌സ്പ്രസ് വേസ് ഇൻഡസ്ട്രിയൽ ഡെവലപ്‌മെന്റ് അതോറിറ്റി (യുപിഇഐഡിഎ) ചെയർമാൻ കൂടിയായ അവസ്തി പറഞ്ഞു.
ഭാവിയിൽ ഇലക്ട്രിക് വാഹനങ്ങൾക്കായി (ഇവി) ചാർജിംഗ് സ്റ്റേഷനുകൾ സ്ഥാപിക്കാനും പദ്ധതിയുണ്ട്. അതിനായി ലേലം നടത്തും. പെട്രോൾ പമ്പ്, പബ്ലിക് ടോയ്ലറ്റുകൾ തുടങ്ങിയ സാധാരണ പൊതു യൂട്ടിലിറ്റികളും ആസൂത്രണം ചെയ്തിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. എക്സ്പ്രസ് വേ മുഴുവൻ കവർ ചെയ്യുന്നതിനായി കന്നുകാലികളെ പിടിക്കുന്ന വാഹനങ്ങളും ആംബുലൻസുകളും (ആകെ 16) സർക്കാർ വിന്യസിക്കും. ഇതിനുപുറമെ പോലീസിന്റെ പതിവ് പട്രോളിംഗ് കാണും. ഇരുവശത്തും വ്യാവസായിക കേന്ദ്രങ്ങൾ, ഭക്ഷ്യ സംസ്‌കരണ യൂണിറ്റുകൾ, കൈത്തറി, ആസൂത്രിതമായ പ്രതിരോധ ഇടനാഴി എന്നിവയും ഇതിന് ഉണ്ടാകും.
യോഗി ആദിത്യനാഥ് സർക്കാരിന്റെ മറ്റ് രണ്ട് സ്പ്‌ന പദ്ധതികളായ ബുന്ദേൽഖണ്ഡ്, ഗംഗ എക്സ്പ്രസ്വേകൾ കൂടി പൂർത്തിയാകുന്നതോടെ യുപിയിൽ രാജ്യത്തെ ഏറ്റവും ഉയർന്ന എക്സ്പ്രസ് വേകളുടെ ശൃംഖല(1,788 കി.മീ.) ആയി മാറും. പൂർവാഞ്ചൽ എക്സ്പ്രസ് വേയുടെ മൊത്തം ചെലവ് 22,000 കോടി രൂപയാണ്. സംസ്ഥാന സർക്കാരാണ് ചെലവ് വഹിച്ചതെന്നും കേന്ദ്രസഹായമൊന്നുമില്ലെന്നും അഡീഷണൽ ചീഫ് സെക്രട്ടറി നവനീത് സെഹ്ഗാൾ പറഞ്ഞു.
പുർവാഞ്ചൽ എക്സ്പ്രസ് വേയെ യമുന എക്സ്പ്രസ് വേയുമായി ബന്ധിപ്പിക്കുന്നത് ഒരു ഔട്ടർ റിംഗ് റോഡ് വഴിയാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ലഖ്നൗ, ബരാബങ്കി, അമേത്തി, സുൽത്താൻപൂർ, അയോധ്യ, അംബേദ്കർനഗർ, അസംഗഡ്, മൗ, ഗാസിപൂർ എന്നീ ഒമ്പത് ജില്ലകളിലൂടെ ഇത് കടന്നുപോകുന്നു. പൊതുജനങ്ങൾക്കായി തുറന്നുകഴിഞ്ഞാൽ, ലഖ്നൗവിൽ നിന്ന് ഗാസിപൂരിലേക്കുള്ള യാത്രാ സമയം ആറ് മണിക്കൂറിൽ നിന്ന് 3.5 മണിക്കൂറായി കുറയും.
പുർവാഞ്ചൽ എക്സ്പ്രസ്വേ വികസനത്തിന്റെ ഹൈവേയാണെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അഭിപ്രായപ്പെട്ടു. ഉത്തർപ്രദേശിൽ പൂർവ്വാഞ്ചൽ എക്സ്പ്രസ് വേയുടെ ഉദ്ഘാടനത്തിന് മുന്നോടിയായി വ്യോമസേനയുടെ യുദ്ധവിമാനങ്ങൾ ഹൈവേയിൽ പറന്നിറങ്ങി. സുൽത്താൻപൂരിൽ ഹൈവേയിൽ സ്ഥാപിച്ച എയർസ്ട്രിപ്പിന്റെ പരീക്ഷണാർത്ഥമാണ് യുദ്ധവിമാനങ്ങൾ പറന്നിറങ്ങിയത്. സുഖോയ്-30, മിറാഷ് 2000 യുദ്ധവിമാനങ്ങളാണ് ഇതിൽ പങ്കെടുത്തത്.
സുൽത്താൻപൂർ ജില്ലയിലെ കർവാൾ ഖേരിയിലാണ് പൂർവാഞ്ചൽ എക്സ്പ്രസ് വേയുടെ ഉദ്ഘാടനം. അടിയന്തര സാഹചര്യങ്ങളിൽ ഇന്ത്യൻ വ്യോമസേനയുടെ യുദ്ധവിമാനങ്ങൾ ലാൻഡിംഗ്/ടേക്ക് ഓഫ് ചെയ്യുന്നതിനായി സുൽത്താൻപൂർ ജില്ലയിലെ എക്സ്പ്രസ് വേയിൽ നിർമ്മിച്ച 3.2 കിലോമീറ്റർ നീളമുള്ള എയർസ്ട്രിപ്പിൽ ഇന്ത്യൻ വ്യോമസേനയുടെ വ്യോമാഭ്യാസത്തിനും പ്രധാനമന്ത്രി സാക്ഷ്യം വഹിക്കും.
Comments