ന്യൂഡൽഹി:ത്രിപുരയിലെ ജനങ്ങൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ഡിവൈഎഫ്‌ഐ സെൻട്രൽ എക്‌സിക്യൂട്ടീവ് കമ്മിറ്റി പ്രതിഷേധ സംഗമം സംഘടിപ്പിച്ചു.ഡി.വൈ.എഫ്.ഐ ദേശീയ അദ്ധ്യക്ഷൻ എ.എ റഹീം സംഗമം ഉദ്ഘാടനം ചെയ്തു.ത്രിപുരയിൽ അക്രമങ്ങൾ അവസാനിപ്പിക്കാനും ജനാതിപത്യം പുന:സ്ഥാപിക്കാനും അദ്ദേഹം ആവശ്യപ്പട്ടു. ത്രിപുരയിൽ ആക്രമങ്ങളിൽ ഇരയായ ജനങ്ങൾക്കും പാർട്ടി പ്രവർത്തകർക്കും ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ടായിരുന്നു പരിപാടി.ദേശീയ തലത്തിൽ സംഘടിപ്പിച്ച പരിപാടിയിൽ പത്തിൽ താഴെ പേർ ആണ് പങ്കെടുത്തത്. ഇത് സമൂഹമാദ്ധ്യമങ്ങളിൽ വലിയ പരിഹാസത്തിന് കാരണമായിട്ടുണ്ട്.
മുസ്ലീം പളളിക്ക് തീവെച്ചെന്ന വ്യാജ പ്രചാരണം നടത്തി ത്രിപുരയിൽ സാമുദായിക സൗഹാർദ്ദം തകർക്കാൻ ശ്രമിച്ചതിനും കലാപം ഉണ്ടാക്കാൻ ശ്രമിച്ചതിനും 102 പേർക്കെതിരെ കഴിഞ്ഞ ദിവസം പോലീസ് രാജ്യദ്രോഹക്കുറ്റത്തിന് നോട്ടീസ് അയച്ചിരുന്നു.സമൂഹമാദ്ധ്യമങ്ങളിലൂടെ വ്യാജ ചിത്രങ്ങൾ പ്രചരിപ്പിച്ചതും സംഭവവുമായി ബന്ധപ്പെട്ട പോസ്റ്റുകൾ പ്രസിദ്ധീകരിച്ചവർക്കും എതിരെയാണ് നടപടി.
ഇവരുടെ അക്കൗണ്ടുകൾ മരവിപ്പിക്കാനും അക്കൗണ്ട് വിശദാംശങ്ങൾ നൽകാനും ട്വിറ്റർ, ഫേസ്ബുക്ക്, യൂട്യൂബ് തുടങ്ങിയ സമൂഹമാദ്ധ്യമങ്ങൾക്കും നോട്ടീസ് നൽകിയിട്ടുണ്ട്. സംസ്ഥാനത്തിന്റെ ക്രമസമാധാനം തകർക്കുന്ന രീതിയിലുള്ള സമീപനങ്ങളും പ്രവർത്തനങ്ങളുമാണ് നോട്ടീസ് നൽകിയവരിൽ നിന്നും ഉണ്ടായതെന്ന് പോലീസ് ചൂണ്ടിക്കാട്ടി.
ബംഗ്ലാദേശിൽ ഹൈന്ദവ ക്ഷേത്രങ്ങൾക്കെതിരെ നടക്കുന്ന അക്രമങ്ങളിൽ പ്രതിഷേധിച്ച് വിഎച്ച്പി നടത്തിയ പ്രകടനത്തിൽ പളളി അഗ്‌നിക്കിരയാക്കിയെന്നും അക്രമം നടത്തിയെന്നുമായിരുന്നു വ്യാജ പ്രചാരണം. എന്നാൽ സമൂഹമാദ്ധ്യമങ്ങൾ വഴി പ്രചരിച്ച ചിത്രങ്ങൾ വ്യാജാണെന്ന് പോലീസ് നേരത്തെ വ്യക്തമാക്കിയിരുന്നു.
Comments