ജയ്പൂർ: ന്യൂസീലൻഡിനെതിരായ ഒന്നാം ട്വന്റി 20 മത്സരത്തിൽ ഇന്ത്യയ്‌ക്ക് അഞ്ചുവിക്കറ്റ് ജയത്തോടെ തുടക്കം. ന്യൂസീലൻഡിന്റെ 164 എന്ന സ്‌കോറിനെ മറികടന്ന് 19.4 ഓവറിൽ 5 വിക്കറ്റ് നഷ്ടത്തിലാണ് ഇന്ത്യ വിജയകൊയ്‌ത്ത് നടത്തിയത്. അർധ സെഞ്ച്വറി നേടിയ സൂര്യകുമാർ യാദവാണ് കളിയിലെ താരം. രോഹിത് ശർമ്മ നായകനായും രാഹുൽ ദ്രവാഡ് പരിശീലകനായതിനും ശേഷമുള്ള ഇന്ത്യയുടെ ആദ്യ ടി20 മത്സരം എന്ന പ്രത്യേകത കൂടിയുണ്ടായിരുന്നു മത്സരത്തിന്.
ആദ്യം ബാറ്റ് ചെയ്ത ന്യൂസീലൻഡ് ആറ് വിക്കറ്റ് നഷ്ടത്തിൽ 164 റൺസെടുത്തു. അതേസമയം ഇന്ത്യ 19.4 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 166 റൺസ് നേടി. 70 റൺസെടുത്ത മാർട്ടിൻ ഗുപ്തിലിന്റെയും 63 റൺസ് നേടിയ മാർക്ക് ചാപ്മാന്റെയും ബാറ്റിങാണ് കിവീസിന് മികച്ച പ്രകടനം കാഴ്ചവെയ്‌ക്കാൻ സഹായിച്ചത്. എന്നാൽ ഈ നേട്ടം പാഴായിപോകുകയായിരുന്നു. ഡാരിൽ മിച്ചൽ (0), ഗ്ലെൻ ഫിലിപ്സ് (0), ടിം സീഫർട്ട് (12), എന്നിവരാണ് പുറത്തായ കിവീസ് താരങ്ങൾ. മിച്ചൽ സാന്റ്നർ (4), ടിം സൗത്തി (0) എന്നിവർ പുറത്താകാതെ നിന്നു.
165 റൺസ് വിജയലക്ഷ്യവുമായി ബാറ്റിങ് ആരംഭിച്ച ഇന്ത്യയ്‌ക്ക് വേണ്ടി രോഹിത്തും രാഹുലുമാണ് ആദ്യം ബാറ്റ് ചെയ്തത്. 4.5 ഓവറിൽ സംഖ്യം 50 റൺസ് കടന്നിരുന്നു. എന്നാൽ 15 റൺസ് മാത്രം എടുത്ത രാഹുലിനെ ചാപ്മാൻ പുറത്തക്കുകയായിരുന്നു. പിന്നീട് എത്തിയ സൂര്യകുമാറിന്റെ ബാറ്റിങിൽ ഇന്ത്യയുടെ സ്‌കോർ ഉയരുകയായിരുന്നു. ആദ്യ പത്ത് ഓവറായപ്പോൾ ഇന്ത്യ ഒരു വിക്കറ്റ് നഷ്ടത്തിൽ 85 റൺസെടുത്തു. 36 പന്തിൽ നിന്നും 48 റൺസ് എടുത്താണ് നായകൻ രോഹിത് പുറത്തായത്. സൂര്യകുമാർ യാദവ് 40 പന്തിൽ 62 റൺസെടുത്തു. ശ്രേയസ് അയ്യർ(5), വെങ്കിടേഷ് അയ്യർ(4) എന്നിവരുടെ വിക്കറ്റുകളും ഇന്ത്യക്ക് നഷ്ടമായി. അവസാന ഓവറിൽ നാലാം പന്തിൽ ഫോർ അടിച്ചാണ് ഋഷഭ് പന്ത് (17) പുറത്താകാതെ ഇന്ത്യയെ ജയിപ്പിച്ചത്. അക്‌സർ പേട്ടൽ(1) പന്തിനൊപ്പം പുറത്താകാതെ നിന്നു.
ഇന്ത്യക്കായി ഭുവനേശ്വർ കുമാറും, ആർ അശ്വിനും രണ്ടു വിക്കറ്റുകൾ വീഴ്‌ത്തി. മുഹമ്മദ് സിറാജ്, ദീപക് ചഹർ എന്നിവർ ഓരോ വിക്കറ്റ് വീതവും വീഴ്‌ത്തി.















