ശ്രീനഗർ : ജമ്മു കശ്മീരിൽ നിന്നും പാകിസ്താനിലേക്ക് കടക്കാൻ ശ്രമിച്ച കൗമാരക്കാരെ പിടികൂടി സുരക്ഷാ സേന. ഭീകര സംഘടനയിൽ ചേരുന്നതിനായി അതിർത്തി കടക്കാൻ ശ്രമിച്ച മൂന്ന് പേരെയാണ് പിടികൂടിയത്. നിയന്ത്രണരേഖ കടക്കാൻ ശ്രമിക്കുന്നതിനിടെ കുപ്വാരയിൽ നിന്നായിരുന്നു ഇവർ പിടിയിലായത്.
ഭീകര പരിശീലനം നേടുന്നതിനായി ചിലർ പാക് അധീന കശ്മീരിലേക്ക് കടക്കാൻ സാദ്ധ്യതയുള്ളതായി സുരക്ഷാ സേനയ്ക്ക് രഹസ്യവിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ മേഖലയിൽ സുരക്ഷ ശക്തമാക്കിയിരുന്നു. ഇത് അറിയാതെ അതിർത്തി കടക്കാൻ എത്തിയപ്പോഴായിരുന്നു മൂന്ന് പേരും കുടുങ്ങിയത്. തെക്കൻ കശ്മീരിലെ മീജ സ്വദേശികളായ ഫുർഖാൻ സുൽത്താൻ ഖാന്ദായ്, ഫുർഖാൻ നാസിർ ഖാന്ദായ്, കമ്രാൻ സാജദ് ഷെയ്ഖ് എന്നിവരാണ് പിടിയിലായതെന്ന് സുരക്ഷാ സേന പറഞ്ഞു. ഇവർ പ്ലസ് വൺ വിദ്യാർത്ഥികളാണ്.
ഭീകര കമാൻഡറെന്ന് സ്വയം വിശേഷിപ്പിക്കുന്ന തയ്യിബ് ഫറൂഖിയെ കാണാൻ വേണ്ടിയായിരുന്നു പാകിസ്താനിലേക്ക് കടക്കാൻ ശ്രമിച്ചതെന്നാണ് ഇവർ പോലീസിന് നൽകിയ മൊഴി. പാകിസ്താനിലേക്ക് വന്നാൽ ആയുധ പരിശീലനം നൽകാമെന്ന് തയ്യിബ് ഫറൂഖി പറഞ്ഞിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് മൂന്ന് പേരും അതിർത്തികടക്കാൻ ശ്രമിച്ചത്. സമൂഹമാദ്ധ്യമം വഴിയാണ് തയ്യിബ് ഫറൂഖിയെ വിദ്യാർത്ഥികൾ ബന്ധപ്പെട്ടതെന്നാണ് വിവരം.
സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു. വിദ്യാർത്ഥികളെ കൗൺസിലിംഗിന് ശേഷം വീട്ടുകാർക്കൊപ്പം വിട്ടയച്ചു.
Comments