ബംഗളൂരു : പ്രശസ്ത കന്നട നടൻ പുനീത് രാജ്കുമാറിന്റെ നഷ്ടം സിനിമാ ലോകത്ത് ഉണ്ടാക്കിയ നഷ്ടം ചെറുതൊന്നുമല്ല. ഹൃദയാഘാതത്തെ തുടർന്നുണ്ടായ അദ്ദേഹത്തിന്റെ അപ്രതീക്ഷിത വിയോഗം ആരാധകർക്കുണ്ടാക്കിയ വേദന താങ്ങാവുന്നതിലും അപ്പുറമായിരുന്നു. അദ്ദേഹത്തിന്റെ മരണത്തിൽ മനംനൊന്ത് ഉണ്ടായ മരണങ്ങൾ ഇതിന് ഉദാഹരണമാണ്. എന്നാൽ മരണ ശേഷവും പുനീതിനോടുള്ള ആരാധകരുടെ സ്‌നേഹവും ബഹുമാനവും കുറയുന്നില്ല. ദൈവ തുല്യനായാണ് ആരാധകർ ഇപ്പോഴും പുനീതിനെ കാണുന്നത്.
പൂജാ മുറികളിൽ ദൈവങ്ങൾക്കൊപ്പമാണ് പുനീത് കുമാറിന്റെ ചിത്രത്തിന് ആരാധകർ നൽകിയിരിക്കുന്ന സ്ഥാനം. ദൈവങ്ങൾക്കൊപ്പം തന്നെ അദ്ദേഹത്തിന്റെ ചിത്രത്തെയും ആരാധകർ പൂജിക്കുന്നു. കഴിഞ്ഞ രണ്ട് ആഴ്ചയായി വടക്കൻ കർണാടകയിൽ മാത്രം ആയിരത്തോളം പേരാണ് പുനീതിന്റെ ഫ്രെയിം ചെയ്ത ഫോട്ടോകൾ വാങ്ങിച്ചതെന്നാണ് വിവരം.
200 മുതൽ 2500 രൂപ വരെയുള്ള ഫോട്ടോകൾ ആരാധകർ വാങ്ങുന്നുണ്ടെന്ന് ഹൊസപേട്ടയിലെ ഫോട്ടോ ഫ്രെയിം ഷോപ്പ് ഉടമയായ സന്തോഷ് പറയുന്നു. വിവിധ രൂപത്തിലുള്ള ഫോട്ടോകൾ ആരാധകർ വാങ്ങുന്നുണ്ട്. തന്റെ ഷോപ്പിൽ നിന്നുമാത്രം 200 ഫോട്ടോ ഫ്രെയിമുകൾ വിറ്റഴിച്ചു. രജോത്സവത്തിന്റെ സമയത്താണ് കൂടുതൽ ഫോട്ടോകൾ വിറ്റുപോയതെന്നും അദ്ദേഹം പറയുന്നു.
ഹവേരിയിലെ കടകളിലും നിരവധി പേരാണ് പുനീത് രാജ്കുമാറിന്റെ ഫോട്ടോ ഫ്രെയിം അന്വേഷിച്ചെത്തുന്നത്. പുനീതിന്റെ ഫോട്ടോ ഫ്രെയിം ആവശ്യപ്പെട്ട് എത്തുന്നവരുടെ എണ്ണം അത്ഭുതപ്പെടുത്തുന്നതാണെന്ന് ഹവേരിയിലെ കടയുമടമ പറയുന്നു.
കഴിഞ്ഞ മാസമാണ് പുനീത് രാജ്കുമാർ അന്തരിച്ചത്. 46 വയസ്സായിരുന്നു. വ്യായാമം ചെയ്യുന്നതിനിടെ ഹൃദയാഘാതം അനുഭവപ്പെടുകയായിരുന്നു. തുടർന്ന് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
Comments