വാഷിംഗ്ടൺ: അമേരിക്കൻ സൈനിക താവളം ആക്രമിച്ചത് ഇറാന്റെ പിന്തുണയോടെയെന്ന് വൈറ്റ്ഹൗസ്. സിറിയയിലെ താവളത്തിന് നേരെയാണ് ഇറാൻ പിന്തുണയുള്ള ഭീകരർ കഴിഞ്ഞമാസം ആക്രമണം നടത്തിയതെന്നാണ് അമേരിക്കൻ പ്രതിരോധ വകുപ്പ് അറിയി ക്കുന്നത്. ഇറാന് നേരെ ഇസ്രയേൽ നടത്തിയ വിവിധ ആക്രമണങ്ങൾക്ക് തിരിച്ചടിയായിട്ടാണ് സിറിയയിലെ അമേരിക്കൻ താവളം ആക്രമിച്ചതെന്നാണ് കണ്ടെത്തൽ.
അഞ്ച് ഡ്രോണുകളുപയോഗിച്ചാണ് ഭീകരർ ആക്രമിച്ചത്. അതിൽ രണ്ടെണ്ണമാണ് സൈനിക താവളത്തിൽ വീണ് പൊട്ടിത്തെറിച്ചത്. ഇസ്രയേൽ രഹസ്യാന്വേഷണ വിഭാഗമാണ് കൃത്യ സമയത്ത് മുന്നറിയിപ്പു നൽകിയത്. തുടർന്ന് അമേരിക്കൻ സൈനികരെല്ലാം താവളത്തിൽ നിന്ന് മാറിയതിനാലാണ് ഭീകരരുടെ ലക്ഷ്യം സാധിക്കാതെ വന്നതെന്നും പെന്റഗണും ചൂണ്ടിക്കാട്ടുന്നു.
ഇറാനെ പേരെടുത്ത് വിമർശിക്കുന്ന റിപ്പോർട്ടാണ് വൈറ്റ്ഹൗസ് പുറത്തുവിട്ടിരിക്കുന്നത്. ആണവ നിർവ്യാപന കരാറുമായി ബന്ധപ്പെട്ട് നിലനിൽക്കുന്ന ഇറാനെതിരായ ഉപരോധവും പ്രതിരോധ രംഗത്തെ അകൽച്ചയും വർദ്ധിപ്പിക്കുന്ന തെളിവുകളാണ് പുറത്തുവരുന്നത്. സിറിയക്ക് മേൽ ഇസ്രയേൽ തുടർച്ചയായി നടത്തിക്കൊണ്ടിരുന്ന ആക്രമണങ്ങൾക്ക് തിരിച്ചടി അമേരിക്കയ്‌ക്ക് നൽകുന്നുവെന്ന ഭീകരരുടെ നയത്തിന് ഇറാൻ പിന്തുണ നൽകുന്നതിനെ അമേരിക്ക ശക്തമായി നേരിടുമെന്ന സൂചനയാണ് പുറത്തുവരുന്നത്.
Comments