ന്യൂഡൽഹി : അന്താരാഷ്‌ട്ര വിപണിയിലെ എണ്ണ വില വർദ്ധനവിന് കൂച്ചുവിലങ്ങിടാൻ ഇന്ത്യ വിപണിയിൽ ഇറക്കുന്നത് കരുതൽ ശേഖരമായി സൂക്ഷിച്ച 50 ലക്ഷം ബാരൽ ക്രൂഡ് ഓയിൽ. അടുത്ത ഏഴ് മുതൽ പത്ത് ദിവസത്തിനുള്ളിൽ ഇത്രയും ബാരൽ ക്രൂഡ് ഓയിൽ രാജ്യം വിപണിയിൽ എത്തിക്കുമെന്നാണ് റിപ്പോർട്ടുകൾ. എണ്ണ വില നിയന്ത്രിക്കാൻ തുടർന്നും കൂടുതൽ കരുതൽ ശേഖരം വിപണിയിൽ എത്തിക്കാനാണ് കേന്ദ്രസർക്കാർ തീരുമാനം. ഇത് ഒപെക് രാജ്യങ്ങൾക്ക് വലിയ തിരിച്ചടിയാകും.
38 മില്യൺ ബാരൽ ക്രൂഡ് ഓയിലാണ് ഇന്ത്യയുടെ കരുതൽ ശേഖരത്തിൽ ഉള്ളത്. കിഴക്കൻ, പടിഞ്ഞാറൻ തീരങ്ങളിലായുള്ള ഭൂഗർഭ അറയ്‌ക്കുള്ളിലാണ് ഇത് സൂക്ഷിച്ചിരിക്കുന്നത്. ആദ്യ ഘട്ടത്തിൽ മാംഗ്ലൂർ റിഫൈനറി ആന്റ് പെട്രോകെമിക്കൽ ലിമിറ്റഡിനും, ഹിന്ദുസ്ഥാൻ പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡിനുമാകും നിൽക്കുക. അടുത്ത ദിവസങ്ങളിൽ ഇതുമായി ബന്ധപ്പെട്ട ഔദ്യോഗിക പ്രഖ്യാപനങ്ങൾ ഉണ്ടാകും.
അതേസമയം കരുതൽ ശേഖരം പുറത്തെടുക്കാനുള്ള ഇന്ത്യയുടെ നീക്കം ഒപെക്‌സ് രാജ്യങ്ങൾക്ക് വലിയ പ്രതിസന്ധിയാകും സൃഷ്ടിക്കുക. ലോകത്തെ പ്രധാന എണ്ണ ഉപഭോഗ രാഷ്‌ട്രമാണ് ഇന്ത്യ. അതുകൊണ്ടുതന്നെ കരുതൽ ശേഖരം പുറത്തെടുക്കാനുള്ള ഇന്ത്യയുടെ തീരുമാനം അന്താരാഷ്‌ട്ര വിപണിയിൽ എണ്ണയുടെ വില കുറയ്‌ക്കുന്നതിന് ഒപെക്‌സ് രാജ്യങ്ങളെ നിർബന്ധിതരാക്കും. ഇന്ത്യയ്‌ക്ക് പുറമേ അമേരിക്ക, ചൈന, ദക്ഷിണ കൊറിയ, ജപ്പാൻ എന്നീ രാജ്യങ്ങളാണ് കരുതൽ ശേഖരം പുറത്തെടുക്കുന്നത്.
അന്താരാഷ്‌ട്ര വിപണിയിൽ കൃത്രിമ ക്ഷാമമുണ്ടാക്കി എണ്ണ വില വർദ്ധിപ്പിക്കുകയാണ് ഒപെക്‌സ് രാജ്യങ്ങൾ ചെയ്യുന്നത്. ഇതിനെതിരെ അമേരിക്കയുൾപ്പെടെയുള്ള രാജ്യങ്ങൾ രംഗത്ത് വന്നെങ്കിലും ഫലമുണ്ടായില്ല. ഇതേ തുടർന്നാണ് രാജ്യങ്ങൾ കരുതൽ ശേഖരം പുറത്തെടുക്കാൻ തീരുമാനിച്ചത്. അന്താരാഷ്‌ട്ര വിപണിയിൽ എണ്ണ വില ഉയരുന്നത് രാജ്യങ്ങളിലെ വില വർദ്ധനവിനും കാരണമാകുന്നുണ്ട്. ഇതിനിടെ സൗദി അറേബ്യയിൽ നിന്നുള്ള എണ്ണ ഇറക്കുമതി നാലിൽ ഒന്നായി ഇന്ത്യ കുറച്ചിരുന്നു.
Comments