ശ്രീനഗർ: ജമ്മുകശ്മീരിൽ പുൽവാമ നിവാസികളായ മൂന്ന് ഭീകരർ പിടിയിൽ. ഈ മാസം ആദ്യം ശ്രീനഗറിൽ സെയിൽസ്മാൻ മുഹമ്മദ് ഇബ്രാഹിം അഹമ്മദിനെ കൊലപ്പെടുത്തിയ കേസിലെ പ്രതികളാണ് പിടിയിലായത്.
ദേശീയ അന്വേഷണ ഏജൻസിയുടെ റിപ്പോർട്ട് പ്രകാരം, പാകിസ്താൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഭീകരരുടെ നിർദ്ദേശമനുസരിച്ചാണ് മൂവരും ചേർന്ന് സെയിൽസ്മാനെ കൊലപ്പെടുത്തിയത്. പിടിയിലായവർ ലഷ്‌കർ-ഇ-തൊയ്ബയുമായി(ടിആർഎഫ്) ബന്ധമുള്ളവരാണെന്ന് ജമ്മുകശ്മീർ പോലീസ് പറഞ്ഞു.
നവംബർ 9നാണ് മുഹമ്മദ് ഇബ്രാഹിം വെടിയേറ്റ് മരിച്ചത്. ജില്ലയിലെ ബോഹ്രി കടൽ പ്രദേശത്ത് കശ്മീരി പണ്ഡിറ്റ് നടത്തുന്ന പലചരക്ക് കടയിൽ സെയിൽസ്മാനായി ജോലി ചെയ്യുകയായിരുന്നു ഇബ്രാഹിം.
സാധാരണക്കാരനു നേരെ ഭീകരർ വെടിയുതിർക്കുകയായിരുന്നുവെന്നാണ് പ്രാഥമിക അന്വേഷണത്തിൽ പോലീസിന് വ്യക്തമായത്. വെടിയേറ്റ് ഗുരുതരമായി പരിക്കേറ്റ ഇയാളെ ഉടൻ തന്നെ അടുത്തുള്ള ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
Comments