തിരുവനന്തപുരം: സംസ്ഥാന പോലീസ് മേധാവി ഡിജിപി അനിൽകാന്തിന്റെ കാലാവധി നീട്ടി. 2023 ജൂൺ 30 വരെയാണ് പുതുക്കിയ കാലാവധി. ഡിജിപി പദവിയിലിരിക്കുന്നവർക്കു രണ്ടു വർഷമെങ്കിലും സേവന കാലാവധി നൽകണമെന്ന സുപ്രീംകോടതി നിർദേശത്തിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം. അതിനുമുൻപ് വിരമിക്കുന്നവർക്കു വേണമെങ്കിൽ സ്വമേധയാ സ്ഥാനം ഒഴിയാം.
ദളിത് വിഭാഗത്തിൽ നിന്നും സംസ്ഥാനത്തിന്റെ പോലീസ് മേധാവിയാകുന്ന ആദ്യ ഉദ്യോഗസ്ഥനാണ് അനിൽകാന്ത്. ന്യൂഡൽഹി സ്വദേശിയായ അദ്ദേഹം ഡൽഹി സർവ്വകലാശാലയിൽ നിന്നും പൊളിറ്റിക്കൽ സയൻസിൽ എംഎ പൂർത്തിയാക്കിയ ശേഷമാണ് സിവിൽ സർവ്വീസ് നേടുന്നത്. എഡിജിപി പദവിയിൽ നിന്നും നേരിട്ടായിരുന്നു അദ്ദേഹത്തിന്റെ പോലീസ് തലപ്പത്തേക്കുള്ള വരവ്.
1988 ബാച്ചിലെ ഐപിഎസ് ഉദ്യോഗസ്ഥനാണ് അനിൽകാന്ത്. 2021 ജൂൺ 30നായിരുന്നു അനിൽകാന്തിനെ പോലീസ് മേധാവിയായി മന്ത്രിസഭായോഗം നിയോഗിച്ചത്. ലോകനാഥ് ബെഹ്‌റ വിരമിച്ചപ്പോഴാണ് അനിൽകാന്തിനെ പോലീസ് മേധാവിയായി നിയമിച്ചത്.
കേരള കേഡറിൽ എഎസ്പി ആയി വയനാട് സർവീസ് ആരംഭിച്ച അനിൽകാന്ത് തിരുവനന്തപുരം റൂറൽ, റെയിൽവേ എന്നിവിടങ്ങളിൽ എസ്പി ആയി പ്രവർത്തിച്ചു. തുടർന്ന് ന്യൂഡൽഹി, ഷില്ലോങ് എന്നിവിടങ്ങളിൽ ഇന്റലിജൻസ് ബ്യൂറോയിൽ അസിസ്റ്റന്റ് ഡയറക്ടർ ആയി. മടങ്ങി എത്തിയ ശേഷം കൊച്ചി സിറ്റി പൊലീസ് കമ്മിഷണറായും മലപ്പുറം, എറണാകുളം ക്രൈംബ്രാഞ്ച് എന്നിവിടങ്ങളിൽ എസ്പി ആയും അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്.
Comments