ആലുവ: മകളുടെ ആത്മഹത്യയിൽ ഉള്ളുലഞ്ഞ പിതാവിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ് ബന്ധുക്കൾക്കും നാട്ടുകാർക്കും നൊമ്പരമായി. ആലുവയിൽ ആത്മഹത്യ ചെയ്ത നിയമവിദ്യാർത്ഥിനിയായ മോഫിയയുടെ പിതാവ് ദിൽഷാദാണ് താനും മകളുടെ അടുത്തേക്ക് പോകുമെന്ന് പറഞ്ഞ് ഫെയ്‌സ്ബുക്ക് പോസ്റ്റ് ഇട്ടത്. ‘എന്റെ മോൾ കരളിന്റെ ഒരു ഭാഗം. ഞാനും പോകും എന്റെ മോളുടെ അടുത്തേക്ക്. മോൾ ഇപ്പോൾ ഒറ്റക്കാണ്. എന്നും ഞാനായിരുന്നു മോൾക്ക് തുണ. എന്ത് പ്രശ്നമുണ്ടെങ്കിലും പപ്പാ എന്നൊരു വിളിയാണ്. അവിടെയെത്തും ഞാൻ. മോൾക്ക് സോൾവ് ചെയ്യാൻ പറ്റാത്ത എന്ത് പ്രശ്നത്തിനും എന്നെ വിളിക്കും. പക്ഷേ ഇതിന് മാത്രം എന്നെ വിളിച്ചില്ല. പപ്പേടെ ജീവൻകൂടി വേണ്ടെന്ന് വെച്ചിട്ടാകും. പക്ഷേ ഞാൻ വിട്ടുകൊടുക്കാൻ തയ്യാറല്ല. ദൈവവുമായി പിടിപാട് കുറവാണ്. എന്നാലും ഒന്ന് ട്രൈ ചെയ്ത് നോക്കാം’-ദിൽഷാദ് ഫെയ്‌സ്ബുക്കിൽ കുറിച്ചു.
തൊടുപുഴ അൽ അസ്ഹർ ലോ കോളേജിലെ മൂന്നാം വർഷ വിദ്യാർത്ഥിയായ മോഫിയ പർവീണിനെ തിങ്കളാഴ്ച വൈകിട്ടാണ് വീട്ടിലെ കിടപ്പുമുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ഭർത്താവിന്റേയും ബന്ധുക്കളുടേയും മാനസികവും ശാരീരികവുമായ പീഡനം സഹിക്കാനാകാതെയാണ് ജീവനൊടുക്കുന്നതെന്ന് ആത്മഹത്യാക്കുറിപ്പിൽ പറഞ്ഞിരുന്നു. ഇതിന് പിന്നാലെ ഭർത്താവ് സുഹൈൽ, ഭർത്താവിന്റെ അച്ഛൻ, അമ്മ എന്നിവർക്കെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്. ഒളിവിലായിരുന്ന ഇവരെ ഇന്നലെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്.
സ്ഥലം സി.ഐ സുധീറിനെതിരെയും ഗുരുതര ആരോപണങ്ങളാണ് മോഫിയ ആത്മഹത്യാക്കുറിപ്പിൽ ഉന്നയിക്കുന്നത്. സംഭവത്തിൽ ഇയാൾക്കെതിരെ സർക്കാർ ഇതുവരെ നടപടി എടുത്തിട്ടില്ല. ആരോപണം ഉയർന്നതിന് പിന്നാലെ ഇയാളെ സ്ഥലം മാറ്റിയിരുന്നു. എന്നാൽ ജോലിയിൽ നിന്ന് സസ്‌പെൻഡ് ചെയ്യണമെന്നാണ് ആവശ്യം. ഈ ആവശ്യമുന്നയിച്ച് കോൺഗ്രസ് പ്രവർത്തകർ ആലുവ പോലീസ് സ്‌റ്റേഷന് മുന്നിൽ കുത്തിയിരുപ്പ് സമരം നടത്തുകയാണ്. സി.ഐക്കെതിരെ കർശന നടപടി എടുക്കണമെന്നാണ് ഇവർ ആവശ്യപ്പെടുന്നത്. ഇന്ന് പതിനൊന്നു മണിക്ക് ഈ ആവശ്യമുന്നയിച്ച് ആലുവ എസ്.പി ഓഫീസിലേക്ക് മാർച്ച് നടത്താനും കോൺഗ്രസ് തീരുമാനിച്ചിട്ടുണ്ട്.
Comments