കൊച്ചി: താൻ ക്രൂരമായ പീഡനങ്ങൾക്ക് ഇരയാകുന്നതായി അടുപ്പമുള്ള ചില സുഹൃത്തുക്കളോട് മൊഫിയ വെളിപ്പെടുത്തിയതായി വിവരം. കൂടുതൽ വെളുപ്പു നിറമുള്ള പെൺകുട്ടിയെ വിവാഹം ചെയ്യുന്നതിനായി തന്നെ മൊഴി ചൊല്ലാൻ സുഹൈൽ ശ്രമിക്കുന്നുവെന്നാണ് മൊഫിയ പറഞ്ഞത്. ലൈംഗിക വൈകൃതങ്ങൾക്ക് വഴങ്ങാത്തതും, അതിനെ എതിർത്തതും ഉപദ്രവം കൂടാൻ കാരണമായി. സ്വകാര്യ ഭാഗങ്ങളിൽ പച്ച കുത്തണമെന്ന സുഹൈലിന്റെ ആവശ്യത്തേയും മൊഫിയ എതിർത്തിരുന്നു. ഇതിന്റെ പേരിലും ഉപദ്രവിച്ചിരുന്നതായി സുഹൃത്തുക്കളോട് പറഞ്ഞുവെന്നാണ് വിവരം. പുറത്ത് പറയാൻ പറ്റാത്ത രീതിയിലുള്ള പീഡനം മൊഫിയ നേരിട്ടതായി സഹപാഠികൾ പറയുന്നു.
ഈ വിവരം ശരിവയ്‌ക്കുന്ന രീതിയിലാണ് പോലീസ് റിമാൻഡ് റിപ്പോർട്ടും. മൊഫിയ ക്രൂരപീഡനത്തിന് ഇരയായതായാണ് റിമാൻഡ് റിപ്പോർട്ടിൽ പറയുന്നത്. സ്ത്രീധനത്തിന് വേണ്ടി മൊഫിയയെ ക്രൂരമായി മർദ്ദിക്കുകയും മാനസിക രോഗിയാക്കി ചിത്രീകരിക്കുകയും ചെയ്തു. ഭർത്താവിന്റെ മാതാവും മൊഫിയയെ സ്ഥിരമായി ഉപദ്രവിച്ചിരുന്നു. സുഹൈൽ ലൈംഗിക വൈകൃതങ്ങൾക്ക് അടിമയാണ്. അടിമയെ പോലെ ഉപദ്രവിക്കുകയും ലൈംഗിക വൈകൃതങ്ങൾക്ക് ഇരയാക്കുകയും ചെയ്തു. സുഹൈൽ പലതവണ മൊഫിയയുടെ ദേഹത്ത് മുറിവേൽപ്പിച്ചിട്ടുണ്ട്. 40 ലക്ഷം രൂപ സ്ത്രീധനമായി സുഹൈലും വീട്ടുകാരും ആവശ്യപ്പെട്ടിരുന്നു. പണം നൽകാത്തതിനെ തുടർന്നാണ് പീഡനം തുടർന്നതെന്നും റിപ്പോർട്ടിൽ പറയുന്നു.
ഉപദ്രവം തുടർന്നതോടെയാണ് മൊഫിയ സ്വന്തം വീട്ടിലെത്തുന്നത്. ഇതിനിടെ പള്ളി വഴി വിവാഹമോചനത്തിന് കത്ത് നൽകി. വേറെ കല്ല്യാണം കഴിക്കുമെന്നും ഭീഷണിപ്പെടുത്തി. ഈ കാര്യങ്ങളിലുണ്ടായ മനോവിഷമമാണ് മൊഫിയയെ ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് റിമാൻഡ് റിപ്പോർട്ടിൽ പറയുന്നത്.
Comments