പത്തനംതിട്ട: സിപിഎം പത്തനംതിട്ട ഏരിയ സമ്മേളനത്തിൽ രൂക്ഷ വിമർശനം നേരിട്ട ആരോഗ്യമന്ത്രി വീണ ജോർജ്ജിനെ പിന്തുണച്ച് പാർട്ടി ജില്ലാ സെക്രട്ടറി കെ.പി ഉദയഭാനു. വിമർശനം ഉന്നയിച്ചത് കുലംകുത്തികളാണെന്നും ആറൻമുള സീറ്റിൽ കണ്ണുവെച്ചാണ് പാർട്ടി നേതാക്കളുടെ ഒത്താശയോടെ ഇത്തരം നീക്കം നടക്കുന്നതെന്നും ജില്ലാ സെക്രട്ടറി മറുപടി നൽകി. രണ്ട് ദിവസമായി നടന്ന ഏരിയ സമ്മേളനത്തിന്റെ സമാപന പരിപാടിയിലായിരുന്നു ജില്ലാ സെക്രട്ടറിയുടെ മറുപടി.
സത്യപ്രതിജ്ഞ ചെയ്തത് ദൈവനാമത്തിലാണെന്നും നേതാക്കൾ വിളിച്ചാൽ ഫോൺ എടുക്കുന്നില്ലെന്നും ഉൾപ്പെടെയുളള കാര്യങ്ങൾ ചൂണ്ടിക്കാട്ടിയാണ് സമ്മേളനത്തിൽ പ്രതിനിധികൾ വീണ ജോർജ്ജിനെതിരെ വിമർശനം ഉന്നയിച്ചത്. ഇത് വാർത്തകളിൽ ഇടംപിടിക്കുകയും ചെയ്തു. പാർട്ടിക്കും ഇത് നാണക്കേടായി. ഈ സാഹചര്യത്തിലാണ് ഉദയഭാനുവിന്റെ മറുപടി.
വീണ ജോർജ്ജിനെതിരെ വ്യക്തിഹത്യ നടത്താൻ 2016 മുതൽ പലരും ശ്രമിക്കുന്നതായി ഉദയഭാനു ചൂണ്ടിക്കാട്ടി. കുലംകുത്തികളാണ് ഇതിന് പിന്നിൽ. ഇങ്ങനെ പോയാൽ മൂന്ന് വർഷം കഴിഞ്ഞ് നടക്കുന്ന സമ്മേളനത്തിൽ ഈ കുലംകുത്തികൾ പാർട്ടിയിൽ ഉണ്ടാവില്ല. എല്ലാവരെയും വ്യക്തമായി തിരിച്ചറിയാൻ കഴിഞ്ഞിട്ടുണ്ടെന്നും പാർലമെന്ററി മോഹവുമായി ആറൻമുള സീറ്റിൽ കണ്ണുവെച്ച നേതാക്കളാണ് വിമർശനത്തിന് പിന്നിലെന്നും ഉദയഭാനു പറഞ്ഞു.
നഗരസഭ കേന്ദ്രീകരിച്ച് ജില്ലാ കമ്മറ്റി അംഗത്തിന്റെയും ആരോഗ്യമന്ത്രിയുടെയും നേതൃത്വത്തിൽ വിഭാഗീയ പ്രവർത്തനം നടക്കുന്നതായി ആരോപണം ശക്തമാണ്. അണികൾക്കും ഇത്തരം അഭിപ്രായങ്ങൾ ഉണ്ട്. കഴിഞ്ഞ തെരഞ്ഞെടുപ്പ് സമയത്ത് വീണ ജോർജ്ജിന്റെ എംഎൽഎ എന്ന നിലയിലുളള വീഴ്ചകളെ പലരും ഉയർത്തിക്കാട്ടുകയും ചെയ്തിരുന്നു. എന്നാൽ പിണറായി വിജയനുമായുളള അടുപ്പം ഉൾപ്പെടെയാണ് വീണ്ടും ആറൻമുളയിൽ മത്സരിക്കാൻ വീണയ്‌ക്ക് തുണയായ ഘടകങ്ങൾ.
Comments