ന്യൂഡൽഹി: എച്ച്‌ഐവി അല്ലെങ്കിൽ എയ്ഡ്‌സ് ബോധവൽക്കരണത്തിനായി ലോകമെമ്പാടും എല്ലാ വർഷവും ഡിസംബർ 1 എയ്ഡ്‌സ് ദിനമായി ആചരിക്കുന്നു. എയ്ഡ്‌സ് ബാധിച്ചവർക്കും, രോഗം മൂലം മരണമടഞ്ഞവർക്കും വേണ്ടി സമർപ്പിച്ചിരിക്കുകയാണ് ഈ ദിനം. അസമത്വങ്ങൾ അവസാനിപ്പിക്കാം, എയ്ഡ്‌സും മഹാമാരികളും ഇല്ലാതാക്കാം എന്നതാണ് ഈ വർഷത്തെ എയ്ഡ്‌സ് ദിന പ്രമേയം. വർണ, വർഗ, ലിംഗ അസമത്വങ്ങൾ ഇല്ലാതാക്കികൊണ്ടും സാമൂഹികവും സാമ്പത്തികവും സാംസ്‌കാരികവും നിയമപരവുമായ സമത്വം ഉറപ്പാക്കികൊണ്ടും മാത്രമേ എയ്ഡ്സിനെ പോലെയുള്ള മഹാമാരികളെ ഇല്ലാതാക്കാൻ സാധിക്കുകയുള്ളൂ എന്ന് ഈ സന്ദേശം ഓർമ്മപ്പെടുത്തുന്നു.
1988ലാണ് ആദ്യമായി എയ്ഡ്‌സ് ദിനം ആചരിച്ചത്. ആഗോള ആരോഗ്യത്തിനായുള്ള ആദ്യ അന്താരാഷ്‌ട്ര ദിനം കൂടിയായിരുന്നു ഇത്. ഹ്യൂമൻ ഇമ്മ്യൂണോ ഡെഫിഷ്യൻസി വൈറസ് മൂലമുണ്ടാകുന്ന ഒരു വിട്ടുമാറാത്ത രോഗമാണ് അക്വയേർഡ് ഇമ്മ്യൂണോ ഡെഫിഷ്യൻസി സിൻഡ്രോം അഥവാ എയ്ഡ്‌സ്. രോഗം ബാധിച്ച വ്യക്തിയുടെ രോഗപ്രതിരോധ ശേഷി തകരാറിലാകുകയും ശരീരത്തിന്റെ രോഗ പ്രതിരോധശേഷി കുറയുകയും ചെയ്യുന്ന രോഗാവസ്ഥയാണിത്. എയ്ഡ്സ് പകരുന്ന വഴികൾ, പ്രതിരോധ മാർഗ്ഗങ്ങൾ, ചികിത്സ, എന്നിവയെക്കുറിച്ച് രാജ്യാന്തര തലത്തിൽ അവബോധമുണ്ടാക്കുക, രോഗത്തെക്കുറിച്ചുള്ള തെറ്റിദ്ധാരണകൾ നീക്കുക, എയ്ഡ്സ് രോഗ പോരാട്ടത്തിൽ രാജ്യാന്തര സഹകരണം ഉറപ്പുവരുത്തുക എന്നിവയാണ് ദിനാചരണ ലക്ഷ്യങ്ങൾ.
എയ്ഡ്സ് പകരാനുള്ള സാധ്യത കുറയ്‌ക്കുന്നതിനുള്ള ആന്റി റിട്രോവൈറൽ തെറാപ്പി, എച്ച്‌ഐവി മരുന്നുകൾ എന്നിവ ചികിത്സകളിൽ ഉൾപ്പെടുന്നു. ഈ രോഗം പൂർണ്ണമായും സുഖപ്പെടുത്താനാവില്ല. എന്നാൽ രോഗം പിടിപെടുന്നത് തടയാൻ ഒരാൾ തങ്ങളുടെ ദൈനംദിന ജീവിതത്തിൽ സ്വീകരിക്കേണ്ട ചില സംരക്ഷണ മാർഗങ്ങളുണ്ട്. ലൈംഗിക ബന്ധത്തിൽ ഏർപ്പെടുമ്പോൾ ഗർഭനിരോധന ഉറകൾ ഉപയോഗിക്കുക, സൂചികൾ, ബ്ലേഡുകൾ മുതലായവ മറ്റുള്ളവരുമായി പങ്കിടുന്നത് ഒഴിവാക്കുക, പ്രതിരോധശേഷി വർദ്ധിപ്പിക്കുക തുടങ്ങിയവ എച്ച്.ഐ.വി എയ്ഡ്സിനെതിരായ പ്രതിരോധ നടപടികളിൽ ഉൾപ്പെടുന്നു.
ഒക്ടോബർ വരെയുള്ള കണക്കനുസരിച്ച് കേരളത്തിൽ എച്ച്.ഐ.വി അണുബാധിതരായി 25,775 പേരാണ് ഉഷസ് കേന്ദ്രങ്ങളിൽ രജിസ്റ്റർ ചെയ്തിട്ടുള്ളത്. 2030 ഓടു കൂടി പുതിയ എച്ച്.ഐ.വി അണുബാധ ഇല്ലാതാക്കുകയാണ് ഐക്യരാഷ്‌ട്രസഭയുടെ സുസ്ഥിര വികസന ലക്ഷ്യങ്ങളിലൊന്ന്.
Comments