മഡ്ഗാവ്: ഐഎസ്എൽ ഫുട്‌ബോളിൽ കഴിഞ്ഞ വർഷത്തെ ഫൈനലിസ്റ്റുകൾ ഏറ്റുമുട്ടിയ മത്സരത്തിൽ എടികെ മോഹൻ ബഗാനെ ഒന്നിനെതിരെ അഞ്ച് ഗോളുകൾക്ക് തകർത്തു മുംബൈ എഫ്‌സി. ആദ്യ മത്സരങ്ങളിൽ അജയ്യരായി എതിരാളികളെ നേരിട്ട് കൊൽക്കത്തയുടെ നിഴൽ മാത്രമാണ് മൈതാനത്ത് കണ്ടത്. രണ്ടാം പകുതിയുടെ തുടക്കത്തിൽ എടികെയുടെ ദീപക് ടാംഗ്രി ചുവപ്പു കാർഡ് കണ്ട് പുറത്തുപോയതാണ് ടീമിന് വിനയായത്. 10 പേർ മാത്രമായി ചുരുങ്ങിയ എടികെയ്‌ക്ക് മേൽ എതിരാളികൾ മേധാവിത്വം സ്ഥാപിക്കുന്ന കാഴ്ചയായിരുന്നു സ്റ്റേഡിയം സാക്ഷിയായത്.
കളി തുടങ്ങി നാലാം മിനിറ്റിൽ തന്നെ മുംബൈ മുന്നിലെത്തി. ബിപിൻ സിംഗിന്റെ ക്രോസിൽ നിന്ന് വിക്രം സിംഗാണ് തുടക്കത്തിലെ മുംബൈക്ക് ലീഡ് സമ്മാനിച്ചത്. 25ാം മിനിറ്റിൽ വിക്രം സിംഗ് വീണ്ടും എടികെയുടെ വല കുലുക്കി.
വിക്രമിന്റെ ആദ്യ ഷോട്ട് ഗോൾകീപ്പർ അംരീന്ദർ രക്ഷപ്പെടുത്തിയെങ്കിലും റീബൗണ്ടിൽ പന്ത് വലയിലേക്ക് തട്ടിയിട്ട് വിക്രം സിംഗ് ലീഡ് രണ്ടായി ഉയർത്തി. ആദ്യ പകുതി തീരും മുമ്പ് മുംബൈ ഇഗോർ അംഗൂളോയിലൂടെ ലീഡ് മൂന്നാക്കി ഉയർത്തി.
രണ്ടാം പകുതി തുടങ്ങിയതിന് പിന്നാലെ വിക്രം സിംഗിനെ അപകടകരമായി ഫൗൾ ചെയ്തതിന് ദീപക് ടാംഗ്രി ചുവപ്പു കാർഡ് കണ്ടതോടെ എടികെയുടെ വിധി എഴുതിയിരുന്നു. ജാഹോയുടെ ക്രോസിൽ നിന്ന് മൗർത്തൂദാ ഫാൾ നാലാം ഗോൾ കണ്ടെത്തി. അധികം വൈകാതെ മുംബൈ അഞ്ചാം ഗോളും കണ്ടെത്തി. ഇത്തവണ ആദ്യ രണ്ടു ഗോളിനും വഴിയൊരുക്കിയ ബിപിൻ സിംഗായിരുന്നു സ്‌കോറർ.
അറുപതാം മിനിറ്റിൽ വില്യംസിലൂടെ ഒരു ഗോൾ മടക്കി എടികെ ആശ്വാസം കണ്ടെത്തി. മൂന്ന് മത്സരങ്ങളിൽ എടികെയുടെ ആദ്യ തോൽവിയാണിത്. മൂന്ന് കളികളിൽ രണ്ടാം ജയവുമായി മുംബൈ പോയൻറ് പട്ടികയിൽ ഒന്നാം സ്ഥാനത്തേക്ക് കയറിയപ്പോൾ എ ടി കെ നാലാം സ്ഥാനത്തായി
Comments