തൃശൂർ: ജന്മനാ ഇടത് കാൽപാദം ഇല്ലാത്ത ഫാസിൽ ഇനി എഫ്‌സി കേരള സോക്കർ സ്‌കൂളിൽ. തൃശൂർ ആസ്ഥാനമായ ഫുട്‌ബോൾ ക്ലബ്ബായ എഫ്‌സി കേരള സാമൂഹമാദ്ധ്യമത്തിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. ഇടത് കാൽപാദം ഇല്ലാതെ ജനിച്ച ഫാസിൽ ശസ്ത്രക്രിയകൾക്ക് ശേഷമാണ് നടക്കാനാരംഭിച്ചത്. നടക്കാൻ വേണ്ടി ഡോക്ടർ നിർദ്ദേശിച്ച ഫൈബർ പാദരക്ഷകൾക്ക് മേൽ ബൂട്ട് കെട്ടി പന്ത് തട്ടുന്നത് എല്ലാ വൈകല്യങ്ങളെയും തോൽപ്പിച്ചാണ്.
അഞ്ച് വയസ്സുമുതൽ ഫുട്‌ബോൾ കളിച്ചു തുടങ്ങിയ ഫാസിൽ പ്ലസ്ടുവിന് പഠിക്കുമ്പോൾ പൂക്കരത്തറ സ്‌കൂൾ ഫുട്‌ബോൾ ടീം അംഗമായിയിരുന്നു. എഫ്‌സി കേരളയുടെ ടാലന്റ് സ്‌കോളർഷിപ്പിന്റെ ഭാഗമായി സോക്കർ സ്‌കൂൾ എടപ്പാൾ ബ്രാഞ്ചിൽ പരിശീലനം ആരംഭിക്കുന്നതോടെ ഏതെങ്കിലും പ്രൊഫഷണൽ ഫുട്ബാൾ അക്കാദമയിൽ ചേർന്ന് ഒരുപാട് ഉയരങ്ങളിൽ എത്തണമെന്ന ഫാസിലിന്റെ ആഗ്രഹമാണ് സഫലമാവുന്നത്.
മലപ്പുറം ജില്ലയിലെ വട്ടംകുളം ചോലക്കുന്ന് സ്വദേശികളായ മുഹമ്മദിന്റെയും റംലയുടെയും മകനായ ഫാസിൽ ഇപ്പോൾ പൊന്നാനി എംഇഎസ് കോളജ് ബി കോം വിദ്യാർത്ഥിയാണ്. ഫാസിലിനെ പോലുള്ള കുട്ടികളുടെ സ്വപ്നങ്ങൾക്കൊപ്പം നിൽക്കുന്നതിലൂടെ ജനതയുടെ സ്വന്തം ക്ലബ്ബെന്ന മുദ്രാവാക്യം എഫ്‌സി കേരള അരക്കിട്ടുറപ്പിക്കുന്നതായി ക്ലബ് സമൂഹമാദ്ധ്യമത്തിൽ വ്യക്തമാക്കി.
Comments