പാലക്കാട് ; പാലക്കാട് ആർഎസ്എസ് മണ്ഡൽ ബൗദ്ധിഖ് പ്രമുഖ് ആയിരുന്ന സഞ്ജിത്തിനെ എസ്ഡിപിഐ തീവ്രവാദികൾ സംഘം ചേർന്ന് കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതികളുടെ വിവരങ്ങൾ പുറത്തുവിട്ട് പോലീസ്. കേസിൽ മൂന്നാം പ്രതിയും അറസ്റ്റിലായതിന് പിന്നാലെയാണ് കേസുമായി ബന്ധപ്പെട്ട വിവരങ്ങൾ പുറത്തുവിട്ടത്. മൂന്ന് പേരും പോപ്പുലർ ഫ്രണ്ട് നേതാക്കളാണെന്ന് പാലക്കാട് എസ്പി ആർ വിശ്വനാഥ് അറിയിച്ചു.
ഒറ്റപ്പാലം ചുനങ്ങാട് സ്വദേശി നിസാറാണ് ഇന്ന് അറസ്റ്റിലായത്. കൊലപാതകത്തിന് ശേഷം അഞ്ചംഗ സംഘത്തിന് ഒളിവിൽ കഴിയാനും രക്ഷപ്പെടാനും സഹായിച്ചത് ഇയാളാണ്. ഗൂഢാലോചന, പ്രതികളെ രക്ഷപ്പെടാൻ സഹായിച്ചു എന്നീ കുറ്റങ്ങൾ ചുമത്തിയാണ് ഇയാൾക്കെതിരെ കേസെടുത്തത്. പ്രതികൾ രക്ഷപ്പെട്ട ഓട്ടോറിക്ഷയും പോലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്.
അറസ്റ്റിലായ മറ്റു രണ്ടു പോപ്പുലർ ഫ്രണ്ട് നേതാക്കളുടെ പേരുവിവരങ്ങളും പോലീസ് പുറത്തുവിട്ടിട്ടുണ്ട്. നെന്മാറ അടിപ്പരണ്ട സ്വദേശി അബ്ദുൾ സലാം, കൊഴിഞ്ഞാമ്പാറ സ്വദേശി ജാഫർ എന്നിവരെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. അബ്ദുൾ സലാമാണ് കേസിലെ ഒന്നാം പ്രതി. കൊലപാതക സംഘത്തിന്റെ വാഹനം ഓടിച്ചത് ഇയാളാണ്. സഞ്ജിത്തിനെ വെട്ടിയ ഒരാൾ ജാഫറാണ്. കേസിൽ 5 പേരെ കൂടി അറസ്റ്റ് ചെയ്യാനുണ്ടെന്ന് പോലീസ് അറിയിച്ചു.
ആർഎസ്എസ് പ്രവർത്തകൻ കൊല്ലപ്പെട്ടിട്ട് പതിനേഴ് ദിവസത്തിന് ശേഷമാണ് പോലീസ് വിവരങ്ങൾ പുറത്തുവിടുന്നത്. സർക്കാരിനെയും പോപ്പുലർ ഫ്രണ്ടിനെയും സഹായിക്കാനുള്ള പോലീസിന്റെ ഗൂഢനീക്കങ്ങളാണിത് എന്ന ആരോപണങ്ങൾ ശക്തമാണ്.
നവംബർ 15 ന് രാവിലെ 8.45 നായിരുന്നു മലമ്പുഴ മമ്പറത്ത് വച്ച് സഞ്ജിത്ത് കൊല്ലപ്പെട്ടത്. കിണാശ്ശേരി മമ്പ്രത്താണ് കൊലപാതകം നടന്നത്. ഭാര്യയെ നഗരത്തിലെ ജോലിസ്ഥലത്തേക്കു കൊണ്ടുപോകുമ്പോൾ കാറിലെത്തിയ സംഘം ബൈക്ക് സഞ്ജിത്തിന്റെ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. റോഡിൽ തെറിച്ചു വീണ സഞ്ജിത്തിനെ ഭാര്യ അർഷികയ്ക്കു മുന്നിൽവച്ചാണ് എസ്ഡിപിഐ ഗുണ്ടകൾ വടിവാളുമായി ആക്രമിച്ചത്. തുടർന്ന് ഇവർ കാറിൽ കയറി രക്ഷപ്പെടുകയായിരുന്നു.
Comments