മലപ്പുറം : പെരിന്തൽമണ്ണ ആർഎസ്എസ് ഖണ്ഡ് കാര്യാലയത്തിന് നേരെ ബോംബ് ആക്രമണം. ആർഎസ്എസ് പ്രചാരക് അർജുൻ രാജ് കാര്യാലയത്തിൽ ഉണ്ടായിരുന്ന സമയത്തായിരുന്നു പെട്രോൾ ബോംബ് ആക്രമണം ഉണ്ടായത്. ആക്രമണത്തിൽ കാര്യാലയത്തിന്റെ ജനൽ ചില്ലുകൾ തകർന്നു.
ഇന്നലെ അർദ്ധരാത്രിയോടെയായിരുന്നു ആക്രമണം ഉണ്ടായത്. ശബ്ദം കേട്ട് ഉറക്കം ഉണർന്ന് നോക്കിയപ്പോഴാണ് അർജുൻ ജനലിന് പുറത്ത് തീ കണ്ടത്. ഉടനെ മറ്റ് പ്രവർത്തകരെ വിവരം അറിയിക്കുകയായിരുന്നു. തീ അണഞ്ഞ ശേഷം പുറത്തിറങ്ങി നോക്കിയപ്പോൾ ബോംബ് ആക്രമണം ആണെന്ന് വ്യക്തമായത്. ജനാലയ്‌ക്ക് ചുവട്ടിലായി രണ്ട് പെട്രാൾ ബോംബുകളുടെ അവശിഷ്ടങ്ങളും കണ്ടെടുത്തു.
കരുതിക്കൂട്ടിയുള്ള ആക്രമണമാണ് കാര്യാലയത്തിന് നേരെയുണ്ടായതെന്നാണ് സൂചന. കാര്യാലയത്തിലെ ആളുകൾക്ക് ജീവഹാനി ഉണ്ടാക്കുകയായിരുന്നു ആക്രമണത്തിന് പിന്നിലെ ലക്ഷ്യം.
ആക്രമണത്തിന് പിന്നിൽ ആസൂത്രണം ഉണ്ടെന്ന് അർജുൻ രാജ് പറഞ്ഞു. സമാധാന അന്തരീക്ഷം നിലനിൽക്കുന്ന മേഖലയാണ് പെരിന്തൽമണ്ണ. ഈ സമാധാന അന്തരീക്ഷം തകർക്കുകയായിരുന്നു അക്രമികൾ ലക്ഷ്യമിട്ടതെന്നും അദ്ദേഹം വ്യക്തമാക്കി.
Comments