ന്യൂഡൽഹി: സംയുക്ത കിസാൻ മോർച്ചയുടെ സമ്മേളനം ഇന്ന് ചേരും.കാർഷിക നിയമങ്ങൾ കേന്ദ്ര സർക്കാർ പിൻവലിച്ച പശ്ചാത്തലത്തിലാണ് യോഗം ചേരുന്നത്. സമ്മേളനത്തിൽ സമരത്തിന്റെ തുടർരീതി ഉൾപ്പെടെ ചർച്ച ചെയ്യുമെന്നാണ് റിപ്പോർട്ട്.
കേന്ദ്രസർക്കാർ പാർലമെന്റിൽ ബിൽ അവതരിപ്പിച്ച് നിയമം പിൻവലിച്ച പശ്ചാത്തലത്തിൽ അതിർത്തിയിലെ സമരങ്ങൾ അവസാനിപ്പിക്കണമെന്നാണ് ബഹുഭൂരിപക്ഷം കർഷക സംഘടനകളുടെയും ആവശ്യം.ഡൽഹിയിലെ അതിർത്തികളിലെ സമരത്തിൽ നിന്ന പിൻവാങ്ങണമെന്നാണ് പഞ്ചാബിൽ നിന്നുള്ള 32 ഓളം സംഘനകൾ ആവശ്യപ്പെട്ടുകഴിഞ്ഞു.ഈ വിഷയം ഇന്ന് ചേർന്ന യോഗത്തിൽ ചർച്ചയാകും. പ്രതിഷേധ സംഘടനകളിൽ ഒരു വിഭാഗം സമരത്തിന്റെ മറപറ്റി രാഷ്‌ട്രീയ മുതലെടുപ്പ് നടത്താൻ ശ്രമിക്കുയാണെന്ന വിമർശനമാണ് പ്രധാനമായും ഉയരുന്നത്.
മിനിമം താങ്ങുവില ഉൾപ്പെടെ കർഷകരുടെ മറ്റ് വിഷയങ്ങൾ സംബന്ധിച്ച് തീരുമാനമെടുക്കാൻ ഒരു സമിതിയെ നിയോഗിക്കുമെന്ന് സർക്കാർ വ്യക്തമാക്കിയിരുന്നു. ഈ സമിതിയിലേക്ക് കർഷകരുടെ ഭാഗത്ത് നിന്ന് അഞ്ച് അംഗങ്ങളെ തീരുമാനിക്കാനും സർക്കാർ അറിയിച്ചിരുന്നു. ഇതൊന്നും മുഖവിലയ്‌ക്കെടുക്കാതെയാണ് ഒരു വിഭാഗം സമരവുമായി മുന്നോട്ട് പോകുന്നത്.
അതേസമയം സമരങ്ങളുടെ പേരിൽ എടുത്തിരിക്കുന്ന കേസുകൾ പിൻവലിക്കുന്നത് ഉൾപ്പെടെ തങ്ങൾ ഉന്നയിച്ച പ്രശ്‌നങ്ങളിൽ ചർച്ചയ്‌ക്ക് സർക്കാർ തയ്യാറാകുന്നില്ല എന്നും സമരസമിതി അയച്ച തുറന്ന കത്തിൽ പ്രധാനമന്ത്രി മറുപടി പറഞ്ഞില്ല എന്നു ചൂണ്ടിക്കാട്ടി സമരം തുടരാനാണ് ഒരു വിഭാഗത്തിന്റെ നീക്കമെന്നും സൂചനയുണ്ട്.
ഇതിനെതിരെ പഞ്ചാബിൽ നിന്ന് ഉൾപ്പെടെയുള്ള കർഷക സംഘടനകൾ രംഗത്ത് വന്നിട്ടുണ്ട്. കർഷക സമരത്തിന് പേരിൽ രാഷ്‌ട്രീയ മുതലെടുപ്പ് പാടില്ല എന്ന് പഞ്ചാബിൽ നിന്നുള്ള പ്രമുഖ കർഷക സംഘടനകൾ പരസ്യമായിത്തന്നെ നിലപാടെടുത്തിരുന്നു.ഈ സാഹചര്യത്തിലാണ് ഇന്ന് യോഗം ചേരുന്നത്.
Comments