ന്യൂഡൽഹി ; കശ്മീരി പണ്ഡിറ്റുകളെ കൂട്ടക്കുരുതി ചെയ്ത ചരിത്ര സംഭവങ്ങൾ സിനിമയാകുന്നു. ‘ ദി കശ്മീർ ഫയൽസ്’ എന്ന സിനിമയുടെ പ്രി റിലീസ് അമേരിക്കയിലെ ഫ്‌ലോറിഡയിൽ നടന്നു. വിവേക് അഗ്നിഹോത്രി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ മിഥുൻ ചക്രവർത്തി, അനുപം ഖേർ, പല്ലവി ജോഷി എന്നിരാണ് പ്രധാന കഥാപാത്രങ്ങളായി എത്തുന്നത്. അടുത്ത റിപ്പബ്ലിക് ദിനത്തിൽ ചിത്രം റിലീസ് ചെയ്യും. തേജ് നാരായൺ അഗർവാൾ, അഭിഷേക് അഗർവാൾ, പല്ലവി ജോഷി എന്നിവരാണ് ചിത്രത്തിന്റെ നിർമ്മാതാക്കൾ.
വർഷങ്ങൾക്ക് മുൻപ് ആയിരക്കണക്കിന് കശ്മീരി പണ്ഡിറ്റുകൾ കൊല്ലപ്പെടുകയും അനേകായിരങ്ങൾ അക്രമം ഭയന്ന് കശ്മീരിന്റെ മണ്ണിൽ നിന്ന് പലായനം ചെയ്യുകയും ചെയ്ത ചരിത്ര സംഭവങ്ങളെ ആസ്പദമാക്കിയാണ് സിനിമ ചിത്രീകരിക്കുന്നത്. നഗ്ന സത്യങ്ങൾ വെളിപ്പെടുത്തുന്ന സിനികൾ ചെയ്യാൻ വളരെ ബുദ്ധിമുട്ടാണെന്നാണ് സംവിധായകൻ വിവേക് അഗ്നിഹോത്രി പറയുന്നത്. അത്തരം സിനിമകൾ നിർമ്മിക്കാനോ പുറത്തിറക്കാനോ ആരും തയ്യാറാവില്ല. എന്നാൽ ഈ സിനിമയ്‌ക്ക് ജനങ്ങളിൽ നിന്നും മികച്ച പിന്തുണ ലഭിക്കുന്നുണ്ടെന്ന് സംവിധായകൻ പറഞ്ഞു. എന്ത് പ്രതിസന്ധിയിലും താൻ സിനിമയുമായി മുന്നോട്ട് പോകുമെന്നും അദ്ദേഹം വ്യക്തമാക്കി.
കശ്മീരിൽ പണ്ഡിറ്റുകൾ നേരിട്ട പ്രശ്‌നങ്ങൾ രാജ്യത്ത് മിക്കവരും അറിഞ്ഞിരുന്നില്ലെന്നാണ് നിർമ്മാതാവ് പല്ലവി ജോഷി പറഞ്ഞത്. 2014 മുതലാണ് അവർ മുഖ്യധാരയിലേക്ക് എത്താൻ ആരംഭിച്ചത്. കശ്മീരി പണ്ഡിറ്റുകളാണെന്ന് കരുതി അവരെ ഒരിക്കലും മാറ്റി നിർത്താൻ സാധിക്കില്ല. ജനങ്ങൾ ഈ സത്യങ്ങളെല്ലാം തിരിച്ചറിയാനാണ് സിനിമയെടുക്കുന്നത് എന്നും പല്ലവി പറഞ്ഞു. ലോകത്ത് പാർശ്വവൽക്കരിക്കപ്പെടുകയും കൂട്ടക്കൊല ചെയ്യപ്പെടുകയും ചെയ്യുന്ന എല്ലാ സമൂഹത്തിനും വേണ്ടിയാണ് ചിത്രം പുറത്തിറക്കുന്നത് എന്നും അവർ വ്യക്തമാക്കി.
ഹിന്ദുക്കൾക്ക് നേരെ നടന്ന ആക്രമണമായിട്ടല്ല താൻ ഇതിനെ കാണുന്നത് മറിച്ച് ബ്രെയിൻവാഷ് ചെയ്യപ്പെട്ട ഒരു കൂട്ടം ആളുകൾ ആയുധമെടുത്ത് തെരുവിലിറങ്ങിയാൽ ഒരു സമൂഹത്തെ തന്നെ അവർ ഇല്ലാതാക്കുമെന്നാണ് ഇതിലൂടെ വ്യക്തമാകുന്നത്. ആ സമൂഹം നേടിയെടുത്ത വിദ്യഭ്യാസവും പാരമ്പര്യവും അറിവുമെല്ലാം ആയുധങ്ങൾക്ക് മുന്നിൽ ഒന്നുമല്ലാതാകും. ഭീകരവാദത്തിനും ആക്രമണങ്ങൾക്കുമെതിരെ പോരാടണം എന്നതാണ് ചിത്രം നൽകുന്ന സന്ദേശമെന്നും പല്ലവി പറഞ്ഞു.
Comments