ന്യൂഡല്‍ഹി: നാഗാലാന്‍ഡില്‍ കലാപവിരുദ്ധ സേനയുടെ വെടിവയ്പില്‍ മരിച്ച സാധാരണക്കാരുടെ കുടുംബങ്ങള്‍ക്ക് കേന്ദ്രം 11 ലക്ഷം രൂപയുടെ ധനസഹായം നല്‍കിയതായി മുഖ്യമന്ത്രി നെയ്ഫിയു റിയോ മോണ്‍ അറിയിച്ചു.
കലാപവിരുദ്ധ ഓപ്പറേഷനില്‍ മരിച്ച സാധാരണക്കാരുടെ ശവസംസ്കാരത്തില്‍ പങ്കെടുത്ത ശേഷം ഇക്കാര്യം അറിയിക്കുകയായിരുന്നു അദ്ദേഹം.
ഇതു കൂടാതെ സംസ്ഥാനവും അഞ്ച് ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചിട്ടുണ്ട്.കേന്ദ്രം ഈ വിഷയം ഗൗരവമായി കാണുന്നതായും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുമായി താന്‍ സംസാരിച്ചിട്ടുണ്ടെന്നും നാഗാലാന്‍ഡില്‍ നിന്ന് അഫ്സ്പ നീക്കം ചെയ്യണമെന്ന് കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ടതായും നാഗാലാന്‍ഡ് മുഖ്യമന്ത്രി പറഞ്ഞു.
അതെ സമയംമേജര് ജനറല്‍ റാങ്കിലുള്ള ഉദ്യോഗസ്ഥന്റെ കീഴില്‍ നാഗാലാന്‍ഡിലെ സിവിലിയന്‍ കൊലപാതകങ്ങള്‍ അന്വേഷിക്കാന്‍ ഇന്ത്യന്‍ ആര്‍മി ഒരു കോര്‍ട്ട് ഓഫ് എന്‍ക്വയറി സ്ഥാപിച്ചിട്ടുണ്ട്.
സുരക്ഷാ സേനയുടെ വെടിവയ്പില്‍ സിവിലിയന്മാര് മരിച്ച സംഭവത്തില്‍ ഉന്നതതല അന്വേഷണത്തിന് നാഗാലാന്‍ഡ് മുഖ്യമന്ത്രി ഉത്തരവിട്ടിട്ടുണ്ട്. കൂടാതെ മോണ്‍ ജില്ലയിലെ മുഴുവന്‍ പ്രദേശത്തും മൊബൈല്‍, ഇന്റര്‍നെറ്റ്, ഡാറ്റ സേവനങ്ങള്‍, കൂട്ട സന്ദേശങ്ങള്‍ എന്നിവ സംസ്ഥാന സര്‍ക്കാര്‍ നിരോധിച്ചു. ജില്ലയില്‍ ഒരേസമയം അഞ്ചില്‍ കൂടുതല്‍ ആളുകള്‍ കൂട്ടംകൂടുന്നത് നിരോധിച്ചു. സിആര്‍പിസി 144 പ്രകാരം അനാവശ്യ സ്വഭാവമുള്ള എല്ലാ വാഹനങ്ങളുടെയും സഞ്ചാരം നിയന്ത്രിച്ചിട്ടുണ്ട്.
പ്രദേശവാസികള്‍ വെടിയേറ്റു മരിച്ച ആദ്യ സംഭവമുണ്ടായത് കല്‍ക്കരി ഖനിയിലെ തൊഴിലാളികള്‍ നിരോധിത സംഘടനയായ എന്എസ്സിഎന് (കെ) യുടെ യുങ് ആംഗ് വിഭാഗത്തില്‍ പെട്ടവരാണെന്ന് തെറ്റിദ്ധരിച്ച് സൈന്യം വെടിയുതിര്‍ത്തതിനാലാണ്.
ഈ വെടിവെപ്പില്‍ ആറ് സാധാരണക്കാര്‍ കൊല്ലപ്പെട്ടു.ഇതെ തുടര്ന്ന്ചില ഗ്രാമവാസികള്‍ സൈനിക വാഹനങ്ങള്‍ വളഞ്ഞു, അതിനുശേഷം സുരക്ഷാ സേന സ്വയം പ്രതിരോധത്തിനായി വെടിയുതിര്‍ക്കുകയും ഏഴ് സാധാരണക്കാര്‍ കൊല്ലപ്പെടുകയും ഒരു സൈനികന് ജീവന് നഷ്ടപ്പെടുകയും ചെയ്തു.
ഞായറാഴ്ച ഉച്ചതിരിഞ്ഞ് രോഷാകുലരായ ജനക്കൂട്ടം കൊന്യാക് യൂണിയന്റെ ഓഫീസുകളും പ്രദേശത്തെ ഒരു അസം റൈഫിള്‍സ് ക്യാമ്പും തകര്‍ത്തു. അക്രമികള്‍ക്ക് നേരെ സുരക്ഷാ സേന നടത്തിയ വെടിവെപ്പില്‍ ഒരാള്‍ കൂടി കൊല്ലപ്പെട്ടു. 17 പേരാണ് സംഭവത്തില്‍ കൊല ചെയ്യപ്പെട്ടത് എന്നാണ് ഗോത്രനേതാവ് വ്യക്തമാക്കിയത്. അതെ സമയം സൈനികന് ഉള്‍പ്പെടെ 14 പേര് കൊല്ലപ്പെട്ടു എന്നാണ് പൊലീസ് ഭാഷ്യം. പ്രദേശം സാധാരണനിലയിലേക്ക് നീങ്ങിത്തുടങ്ങി.
Comments