താനെ: വിഷദ്രാവകം കുത്തിവെച്ച് പൊലീസിനുകാരനെ കൊലപ്പെടുത്തി മോഷ്ടാക്കൾ. മുംബൈയിലെ വർളി സ്റ്റേഷനിലെ കോൺസ്റ്റബിളായ വിശാൽ പവാറാണ് മോഷ്ടാക്കളുടെ ആക്രമണത്തിനിരയായി മൂന്ന് ദിവസങ്ങൾക്ക് ശേഷം മരണത്തിനു കീഴടങ്ങിയത്. ട്രെയിനിൽ യാത്ര ചെയ്യുന്നതിനിടെയാണ് താനെ സ്വദേശിയായ വിശാലിന് നേരെ മോഷണശ്രമം ഉണ്ടാകുന്നത്. ഇത് ചെറുക്കുന്നതിനിടെ മോഷ്ടാക്കളുടെ സംഘം ആക്രമിക്കുകയായിരുന്നു.
ലോക്കൽ ട്രെയിനിൽ ജോലിസ്ഥലത്തേക്ക് പോകുന്നതിനിടെയാണ് സംഭവം. വാതിൽക്കൽ ഫോൺ വിളിച്ചുകൊണ്ട് നിന്ന വിശാലിന്റെ കയ്യിൽ നിന്നും മൊബൈൽ തട്ടിയെടുക്കുകയായിരുന്നു മോഷ്ടാക്കൾ. നിരങ്ങിനീങ്ങുകയായിരുന്ന ട്രെയിനിൽ നിന്നും മോഷ്ടാക്കൾ പുറത്തേക്ക് ചാടി രക്ഷപ്പെടുകയും ചെയ്തു. ട്രെയിനിൽ നിന്ന് ചാടിയ പൊലീസുകാരൻ കവർച്ചാസംഘത്തെ പിന്തുടർന്നു. കുറച്ചു ദൂരം പിന്നിട്ടപ്പോൾ മോഷ്ടാക്കളുടെ സംഘം വിശാലിനെ വളയുകയും പ്രതിരോധിക്കാൻ ശ്രമിച്ചപ്പോൾ ഒരു വിഷദ്രാവകം ഇയാളുടെ ശരീരത്തിൽ കുത്തി വയ്‌ക്കുകയും ചെയ്തു. ചുവന്ന നിറത്തിലുള്ള ദ്രാവകം ബലം പ്രയോഗിച്ച് വായിലേക്ക് ഒഴിച്ചതായും പറയുന്നു.
പിന്നാലെ വിശാൽ ബോധരഹിതനായി കുഴഞ്ഞു വീഴുകയായിരുന്നു. പിറ്റേന്ന് രാവിലെ ബോധം വന്നപ്പോൾ ഇയാൾ വീട്ടിലേക്കു മടങ്ങി. എന്നാൽ ആരോഗ്യനില വഷളായതിനെ തുടർന്ന് വീട്ടുകാർ ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ചികിത്സയിലിരിക്കെ മരണപ്പെടുകയായിരുന്നു. സംഭവത്തിൽ വിവിധ സംഘങ്ങളായി തിരിഞ്ഞ് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കുറ്റവാളികളെ എത്രയും വേഗം പിടികൂടുമെന്ന് സെൻട്രൽ റെയിൽവേ ഡിസിപി മനോജ് പാട്ടീൽ പറഞ്ഞു.